ഭാര്യാസഹോദരിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തവും പിഴയും

0
0

മഞ്ചേരി: ഭാര്യാസഹോദരിയെ പാലത്തില്‍നിന്ന് തള്ളിയിട്ട് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് മഞ്ചേരി ഒന്നാം സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചു. അരക്കുപറമ്പ് വെല്ലടിക്കാട്ടില്‍ അബ്ദുറഹ്മാ(63)നെയാണ് ജീവപര്യന്തം തടവിനും 50000 രൂപ പിഴയടയ്ക്കാനും അശിക്ഷിച്ചത്. പ്രതിയെ മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം പ്രതികുറ്റക്കാരനാണെന്ന് സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. 2015 ആഗസ്റ്റ് ആറിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യാസഹോദരി ജുവൈരിയയെ പൂക്കാട്ടിരി പാങ്ങോട് പാലത്തില്‍നിന്ന് തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. മരണം ഉറപ്പാക്കാന്‍ തോട്ടിലിറങ്ങി വെള്ളത്തില്‍ മുക്കുകയും ചെയ്തു. ജുവൈരിയയുടെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച അബ്ദുറഹ്മാന്‍ മോഷണവിവരം പുറത്തറിയാതിരിക്കാനാണ് കൊല നടത്തിയത്.
ആഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ ജുവൈരിയ ഇയാളെ സംശയിച്ചിരുന്നു. സംശയം ബലപ്പെട്ടതോടെ ദര്‍ഗയില്‍വെച്ച് സത്യം ചെയ്യാമെന്ന് വിശ്വസിപ്പിച്ച് അബ്ദുറഹ്മാന്‍ ജുവൈരിയയെ തമിഴ്‌നാട് അഭ്രപാളയത്ത് കൊണ്ടുപോയി. അവിടെവെച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതി.
ദര്‍ഗയിലേക്കുള്ള ബസ്‌യാതക്കിടെ പ്രതി ജുവൈരിയക്ക് ഉറക്കഗുളിക നല്‍കിയിരുന്നു. അബോധാവസ്ഥയിലായ യുവതിയെ പുഴയിലേക്ക് തള്ളാന്‍ പലതവണ ശ്രമിച്ചു. ശ്രമം പാളിയതോടെ നാട്ടിലേക്ക് മടങ്ങി.
പെരിന്തല്‍മണ്ണയില്‍ ബസിറങ്ങിയശേഷം ജുവൈരിയയെ ഓട്ടോറിക്ഷയില്‍ കയറ്റി പൂക്കാട്ടിരി തോടിനടുത്തേക്ക് കൊണ്ടുപോയി. തോട്ടിലേക്ക് തള്ളിയിട്ട് വെള്ളത്തില്‍ മുക്കിതാഴ്ത്തിയാണ് കൊന്നത്. തെളിവ് നശിപ്പിക്കാന്‍ ജുവൈരിയയുടെ വസ്ത്രങ്ങള്‍ അഴിച്ച് തോട്ടില്‍ ഒഴുക്കുകയും രണ്ട് സ്വര്‍ണവളകളും മാലയും മൊബൈല്‍ഫോണും കവരുകയും ചെയ്തു. തൊണ്ടിമുതലുകള്‍ പ്രതിയുടെ വീട്ടില്‍നിന്നും ജ്വല്ലറിയില്‍നിന്നും പൊലീസ് കണ്ടെടുത്തു.
സൈബര്‍ പൊലീസിന്റെ രേഖകളും കുറ്റം തെളിയിക്കാന്‍ സഹായിച്ചു.
ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഇയാളെ തെളിവില്ലാത്തതിനാല്‍ കോടതി വെറുതെവിട്ടിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരം കൊലപാതകം, തെളിവ് നശിപ്പിക്കല്‍, കവര്‍ച്ച എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്.
ആഭരണവും പണവും കവര്‍ന്ന കേസില്‍ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി ഇയാള്‍ക്ക് മൂന്നുവര്‍ഷം ശിക്ഷ വിധിച്ചിരുന്നു. ഈ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
വളാഞ്ചേരി സി.ഐ ആയിരുന്ന കെ.ജി സുരേഷാണ് കുറ്റപതം സമര്‍പ്പിച്ചത്. 42 സാക്ഷികളുള്ള കേസില്‍ 23 പേരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here