പൊന്നാനി: പൊന്നാനി അഴിമുഖത്ത് പുനരാരംഭിച്ച ജങ്കാര്‍ സര്‍വീസ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യഭ്യാസവകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ മുഖ്യാതിഥിയായി. ഇരുകരകളിലും ആഘോഷ ആരവങ്ങളുയര്‍ത്തി സ്പീക്കറുടെ മണ്ഡലത്തില്‍ നിന്നും മന്ത്രിയുടെ മണ്ഡലത്തിലേക്ക് പുറപ്പെട്ട ജങ്കാറിന്റെ ആദ്യയാത്രയില്‍ സ്പീക്കറും മന്ത്രിയും യാത്രക്കാരായി.
പൊന്നാനിയെയും പടിഞ്ഞാറെക്കരയെയും എളുപ്പം ബന്ധിപ്പിക്കുന്ന ജങ്കാര്‍ സര്‍വീസ് പുനരാരംഭിച്ചതോടെ ഇനി വേഗം മറുകരയിലെത്താനാകും. പുതിയജങ്കാറില്‍ 50 യാത്രക്കാര്‍ക്കും 12 കാറുകള്‍ക്കും ഒരേസമയം യാത്ര ചെയ്യാം. രാവിലെ എഴുമണി മുതല്‍ വൈകീട്ട് ഏഴുവരെയാണ് സര്‍വ്വീസ്. പടിഞ്ഞാറേക്കരയില്‍ നിന്ന് പൊന്നാനിയിലേക്കും, തിരിച്ചും ഓരോമണിക്കൂര്‍ ഇടവിട്ടാണ്‌സര്‍വ്വീസ് നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കില്‍ 50 ശതമാനം ഇളവ് നല്‍കുന്നുണ്ട്. ആളുകള്‍ക്ക് പത്തുരൂപയും ഇരുചക്രവാഹനങ്ങള്‍ക്ക് 15 രൂപയും, ഓട്ടോറിക്ഷകള്‍ക്ക് 30 രൂപയും, വലിയവാഹനങ്ങള്‍ക്ക് പരമാവധി 140 രൂപയുമാണ് ഈടാക്കുക. പൊന്നാനി നഗരസഭക്കാണ് ജങ്കാറിന്റെ നടത്തിപ്പ് ചുമതല.
പൊന്നാനി നഗരസഭയുടെ മേല്‍നോട്ടത്തില്‍ കൊച്ചിന്‍ സര്‍വീസിന്റെ പുതിയ ജങ്കാറാണ് പൊന്നാനി – പടിഞ്ഞാറേക്കര റൂട്ടില്‍ വീണ്ടും സര്‍വ്വീസ് നടത്തുന്നത്. 2013 ലാണ് പൊന്നാനിയിലെ ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. പൊന്നാനി നഗരസഭയുടെ നിരന്തര ശ്രമഫലമായാണ ്‌സര്‍വ്വീസ് പുനരാരംഭിച്ചത്. തുറമുഖവകുപ്പിന്റെ സ്ഥലത്ത് അഞ്ച്‌ലക്ഷം രൂപ ചെലവില്‍ നഗരസഭ ജങ്കാര്‍ ജെട്ടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കാത്തിരുപ്പ് കേന്ദ്രം, അപ്രോച്ച്‌റോഡ്, ടിക്കറ്റ് കൗണ്ടര്‍ എന്നിവയും ഇവിടെഉണ്ടാകും.
ജങ്കാറിന്റെ ആദ്യയാത്രയില്‍ പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, സ്ഥിരസമിതി ചെയര്‍മാന്മാരായ ഒ.ഒ ഷംസു, റീന പ്രകാശ്, അഷറഫ് പറമ്പില്‍, കൗണ്‍സിലര്‍മാര്‍, മുന്‍ ചെയര്‍മാന്‍ എം.എം നാരായണന്‍, എ.കെജബ്ബാര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.