മംഗലംഡാം: വനത്തിനുള്ളില്‍ കടപ്പാറ തളികകല്ലില്‍ പോത്തംതോട് കാട്ടുചോലയ്ക്ക് കുറുകേ പാലം നിര്‍മാണം വൈകുന്നതിനെതിരെ ആദിവാസികള്‍ സമരത്തിന് ഒരുങ്ങുന്നു. കടപ്പാറയില്‍നിന്നും തളികകല്ല് കോളനിയിലേക്കുള്ള റോഡുപണി ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഈ റോഡില്‍ പാലംപണി അനിശ്ചിതമായി നീണ്ടുപോകുന്ന സ്ഥിതിയാണുള്ളത്. കരാറുകാരന്‍ പണി നിര്‍ത്തിപോയി ഏറെ മാസങ്ങളായിട്ടും ബന്ധപ്പെട്ട അധികൃതരാരും കോളനിക്കാരുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ രംഗത്തുവരുന്നില്ലെന്നാണ് ആക്ഷേപം. ഇതിനെതിരേയാണ് ആദിവാസികള്‍ രംഗത്തുവരുന്നത്.കരാറുകാരന് യഥാസയമം ചെയ്ത വര്‍ക്കുകള്‍ക്കുള്ള ഫണ്ട് അനുവദിക്കാതെ ബുദ്ധിമുട്ടിപ്പിച്ചതിനു പിന്നാലെയാണ് റോഡുപണി നിര്‍ത്തിയത്. പാലംപണി ഇപ്പോള്‍ ആരംഭിച്ചില്ലെങ്കില്‍ അടുത്ത മഴക്കാലത്തും പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിയേണ്ടിവരുമോ എന്ന ആധിയിലാണ് വനത്തിനുള്ളിലെ തളികകല്ലിലുള്ള അറുപതോളം ആദിവാസി കുടുംബങ്ങള്‍.അതിവര്‍ഷമുണ്ടായ കഴിഞ്ഞ ഓഗസ്റ്റില്‍ ഏറെ ദിവസങ്ങളാണ് കോളനിക്കാര്‍ ഒറ്റപ്പെട്ടു ദുരിതത്തിലായത്. സഹായത്തിന് എത്തേണ്ട വകുപ്പുകള്‍പോലും തിരിഞ്ഞുനോക്കാതെ അവഗണിച്ചപ്പോള്‍ കോളനിക്കാര്‍ തന്നെ സംഘടിച്ച് തോടിനു കുറുകേ താത്കാലിക മരപ്പാലം നിര്‍മിച്ചില്ലെങ്കിലും കനത്ത മലവെള്ളപ്പാച്ചിലില്‍ പാലവും ഒലിച്ചുപോയി.കടപ്പാറതളികകല്ല് റോഡിന് നാലുകിലോമീറ്ററാണ്. ഇതില്‍ 80 ശതമാനം റോഡുപണിയും പൂര്‍ത്തിയായി. കോളനിക്കടുത്താണ് ഇനി റോഡ് പണി പൂര്‍ത്തിയാകാനുള്ളത്. പാലം നിര്‍മിച്ചാല്‍ വാഹനം എത്തിയില്ലെങ്കിലും കാല്‍നടയായെങ്കിലും അത്യാവശ്യങ്ങള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാമെന്നാണ് കോളനിക്കാര്‍ പറയുന്നത്. 2016 ജനുവരി ഇരുപതിനാണ് കടപ്പാറയില്‍നിന്നും തളികകല്ലിലേക്കുള്ള റോഡുപണി തുടങ്ങിയത്. എന്നാല്‍ നാലുകിലോമീറ്ററോളം ദൂരംവരുന്ന റോഡുപണി മൂന്നുവര്‍ഷം പിന്നിട്ടിട്ടും പാലം നിര്‍മാണത്തിന്റെ പ്രാഥമിക പ്രവൃത്തിപോലും ചെയ്തിട്ടില്ലെന്നാണ് ആദിവാസികള്‍ പറയുന്നത്. ആറുമാസംകൊണ്ട് റോഡും പാലവും വരുമെന്നായിരുന്നു ഉദ്ഘാടന സമയത്തെ ഉറപ്പുകള്‍. പിന്നീടെല്ലാം പതിവ് ചട്ടപ്രകാരമുള്ള പണികളായി മാറുകയായിരുന്നു.