ഭാര്യയെ കൊലപ്പെടുത്തി 18വര്‍ഷമായി ഒളിവില്‍കഴിയുന്നയാള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

0
3
പ്രതിയായ ഹമീദിനുവേണ്ടി പോലീസ് പുറത്തിറക്കിയ ലുക്ക ഔട്ട് നോട്ടീസ്

നാദാപുരം: എടച്ചേരി വേങ്ങോളിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ 18 വര്‍ഷമായി ഒളിവില്‍ കഴിയുന്ന പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. എടച്ചേരി വേങ്ങോളി സ്വദേശി ഹമീദ് ആയാടത്തില്‍ എന്നയാള്‍ക്കെതിരെയാണ് എടച്ചേരി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. 2001 സെപ്റ്റംബര്‍ എട്ടിനാണ് ഹമീദിന്റെ ഭാര്യ ജമീലയെ പ്രതി തലയ്ക്കടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയത്. നിസ്‌കാരത്തിനിടെ ജമീലയെ മാരകമായി അടിച്ച് പരിക്കേല്‍പ്പിക്കുകയും മരണം ഉറപ്പ് വരുത്താനായി വസ്ത്രം ഉപയോഗിച്ച് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മംഗലാപുരം, കാസര്‍ഗോഡ് ഭാഗങ്ങളില്‍ കണ്ടെന്ന വിവരങ്ങളെ തുടര്‍ന്ന് ബന്ധുക്കളും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് ജമീലയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. 2001 മുതല്‍ മാറി മാറി വന്ന മുഖ്യമന്ത്രിമാര്‍ക്കും ഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ബന്ധുക്കള്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം.2006 ല്‍ അന്നത്തെ വടകര സിഐ ആയിരുന്ന പി.പി. സദാനന്ദന്‍ കേസന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചിരുന്നു. 2011 ല്‍ കേസ് ക്രൈം ഡിറ്റാച്ച്മെന്റ് ഏറ്റെടുത്ത് അന്വേഷണം നടത്തിയിരുന്നു. ഇതിനിടെ പ്രതി തൊട്ടില്‍പാലത്തിനടുത്ത് ബന്ധുവിന്റെ വിവാഹ വീട്ടില്‍ എത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന് മകന്‍ പറയുന്നു. പ്രതിയുടെ ബന്ധുക്കളുടെ സ്വാധീനമാണ് കേസന്വേഷണം എങ്ങുമെത്താതായതിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പ്രതിയെ ക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ എടച്ചേരി സ്റ്റേഷനിലോ എസ് ഐയെയോ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here