ജോലി വാഗ്ദാനം ചെയ്ത് ഒന്നരകോടി തട്ടി; യുവാവ് പിടിയില്‍

0
6

വടകര: വിദേശ വിമാനത്താവളങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഒന്നരകോടിയില്‍ അധികം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് വടകരയില്‍ പിടിയില്‍ .
കോഴിക്കോട് പന്നിയങ്കര കല്ലായിയില്‍ ഹുസ്‌ന നിവാസില്‍ അഹദീസിനെയാണ് (30) വടകര സിഐ എം.എം.അബ്ദുല്‍ കരീം, എസ്ഐ കെ.പി.ഷൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ അറസ്റ്റ് ചെയ്തത്.
വടകര അടയ്ക്കാതെരുവില്‍ പ്രവര്‍ത്തിക്കുന്ന റിയല്‍ ഏവിയേഷന്‍ കോളജ് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ വടകര പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍ , കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നായി ഇരുപതോളം പേരില്‍ നിന്നു 1.20 ലക്ഷം രൂപ മുതല്‍ 1.25 ലക്ഷം രൂപ വരെ ഇയാള്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. അഹദീസ് പിടിയിലായതോടെ കൂടുതല്‍ പേര്‍ പരാതിയുമായി പോലീസ് സ്റ്റേഷനുകളില്‍ എത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് ആറ് പരാതികളാണ് വടകര പോലീസില്‍ ആദ്യമായി ലഭിച്ചത്. റിയല്‍ ഏവിയേഷന്‍ കോളജിലെ ആറ് വിദ്യാര്‍ഥികളില്‍ നിന്നു വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 1.25 ലക്ഷം രൂപ വീതം ഇയാള്‍ കൈക്കലാക്കി. ജോലിയും പണവും കിട്ടാതായതോടെ വിദ്യാര്‍ഥികള്‍ പരാതി നല്‍കുകയായിരുന്നു. ദുബൈ, ഖത്തര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലാണ് ജോലി വാഗ്ദാനം ചെയ്തത്. 2013 മുതല്‍ ഡല്‍ഹിയിലെ ഛത്തര്‍പുരിയിലാണ് ഇയാളുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂരില്‍ നിന്ന് അഞ്ച് തവണ വിദ്യാര്‍ഥികളെ ഓഫീസില്‍ എത്തിച്ച് ഇയാള്‍ അഭിമുഖവും നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും വീസ നല്‍കാനോ പണം തിരിച്ചു നല്‍കാനോ പ്രതി തയ്യാറായില്ല. ഏവിയേഷന്‍ കോളജുകള്‍ കണ്ടെത്തി അധ്യാപകരും വിദ്യാര്‍ഥികളുമായി സൗഹൃദം സ്ഥാപിച്ച് ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. കോളജുകളുടെ ഭാഗത്തു നിന്നും പ്രതിക്ക് സഹായം ലഭിച്ചു. ജോലി വേണമെന്ന വ്യാജേന പണം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ പ്രതിയെ ഫോണില്‍ വിളിച്ച് കാസര്‍ഗോഡ് എത്തിക്കുകയായിരുന്നു. സമീപത്തെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വടകര പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ക്ക് ഡല്‍ഹിയില്‍ വാടകക്ക് ഫ്ളാറ്റും ആഡംബര കാറുമുണ്ട്. പരാതിക്കാരായ ചിലരില്‍ നിന്ന് നേരിട്ട് പണമായും ഭാര്യയുടെ അക്കൗണ്ടിലേക്കുമാണ് പണം അയക്കാന്‍ ഇയാള്‍ ആവശ്യപ്പെടാറുള്ളത്. അക്കൗണ്ട് പരിശോധിച്ച പോലീസിന് പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വാഹന, റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന പ്രതി ഈ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കിയതായി സിഐ അബ്ദുള്‍കരീം പറഞ്ഞു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here