മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കി പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി; പെണ്‍കുട്ടിയെക്കുറിച്ച് വിവരമില്ല

0
3

കൊല്ലം : കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ മാതാപിതാക്കളെ അടിച്ചുവീഴ്ത്തി പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്.

ഇന്നലെയാണ് രാത്രി 10 മണിയോടെയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. എതിര്‍ക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ അക്രമികള്‍ പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുത്തില്ല. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്.

നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി. പ്രദേശവാസികളായ നാല് യുവാക്കളാണ് ഉപദ്രവിക്കാറുള്ളതെന്നും അക്രമത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ലെന്നും അവര്‍ പറയുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയുണ്ടെന്നതുള്‍പ്പടെ കൃത്യമായ ഒരു വിവരവും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here