ചാലക്കുടി: മുകുന്ദപുരമായിരുന്ന കാലം മുതലേ കോണ്‍ഗ്രസുകാര്‍ സുരക്ഷിതമെന്നു കണ്ണടച്ചു വിശ്വസിക്കുന്ന മണ്ഡലമാണ് ഇപ്പോഴത്തെ ചാലക്കുടി. കോണ്‍ഗ്രസിനെ ഈ മണ്ഡലത്തില്‍ തോല്‍പിച്ചതൊക്കെ ലോനപ്പന്‍ നമ്പാടനെയും ഇന്നസന്റിനെയും പോലുള്ള വിരുന്നുകാരാണ്. 16 തിരഞ്ഞെടുപ്പുകളില്‍ പന്ത്രണ്ടിലും കോണ്‍ഗ്രസ് ഉള്‍പ്പെട്ട മുന്നണി വിജയിച്ചു. തോല്‍വികള്‍ കോണ്‍ഗ്രസിനകത്തെ വിഭാഗീയത കാരണം ആയിരുന്നുവെന്ന് ആ കാലത്തെ രാഷ്ട്രീയചിത്രം നോക്കിയാലറിയാം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വരെ അതാവര്‍ത്തിച്ചു. തൃശൂരില്‍ മത്സരിക്കാനില്ലെന്നു പറഞ്ഞ പി.സി.ചാക്കോയെ ചാലക്കുടിയിലെ കോണ്‍ഗ്രസുകാര്‍ സ്വീകരിച്ചത് ‘വരൂ തോല്‍പിച്ചുതരാം’ എന്ന മനസ്സോടെയാണ്. അതു ചെയ്യുകയും ചെയ്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍പെട്ട പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, കുന്നത്തുനാട് മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പമായിരുന്നു; കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പവും. എല്‍ഡിഎഫ് മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം ഇരുപതിനായിരത്തിനു മുകളിലായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന ആകര്‍ഷണം ഇന്നസന്റ് തന്നെയായിരുന്നു. മലയാളിക്കു പുഞ്ചിരിയോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന ഈ മുഖം മനസ്സിലിട്ടാണു വോട്ടര്‍മാര്‍ ബൂത്തിലെത്തിയത്.
പനംപള്ളിയുടെയും ലീഡറുടെയും തട്ടകമായിരുന്ന ചാലക്കുടി മണ്ഡലം തിരിച്ചുപിടിക്കുക എന്നത് കോണ്‍ഗ്രസിന് അഭിമാന പോരാട്ടമാണ്. ദല്‍ഹിയിലെ കേന്ദ്ര സെക്രട്ടേറിയറ്റില്‍ ചാലക്കുടി ഫയല്‍ എന്നു പറഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ ഭവ്യതയോടെ കൈകാര്യം ചെയ്തിരുന്ന കാലമുണ്ട്. കേന്ദ്ര നിയമ, റെയില്‍വേ മന്ത്രിയായിരുന്ന പനമ്പിള്ളിയെ അവര്‍ക്ക് അത്രയേറെ ബഹുമാനമായിരുന്നു. കെ.കരുണാകരനെ ‘രാഷ്ട്രീയക്കളികള്‍’ പഠിപ്പിച്ചതു പനമ്പിള്ളിയാണ്. വാക്കില്‍ ഗുരുവിനോളം വന്നില്ലെങ്കിലും അടവില്‍ ഒരടി കൂടി മുന്നോട്ടുവച്ച കരുണാകരന്‍, 1999ല്‍ പാര്‍ലമെന്റിലെത്തിയത് പുനര്‍നിര്‍ണയത്തിനു മുന്‍പുള്ള ഇവിടത്തെ മണ്ഡലമായ മുകുന്ദപുരത്തുനിന്നു ജയിച്ചാണ്. 2004ല്‍ മകള്‍ പത്മജ സിപിഎമ്മിന്റെ ലോനപ്പന്‍ നമ്പാടനോടു തോറ്റതും ഇവിടെ.
രാഷ്ട്രീയക്കാരനായ ഇന്നസന്റിനെയാണ് ഇത്തവണ വോട്ടര്‍മാര്‍ വിലയിരുത്തുന്നത്. കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച് ആര്‍എസ്പിയിലൂടെ രാഷ്ട്രീയത്തിലെത്തി ഇരിങ്ങാലക്കുട നഗരസഭാംഗമായ ശേഷം സിനിമയിലേക്കു പോയ ഇന്നസന്റ് ഇത്തവണ മത്സരിക്കുന്നത് അരിവാള്‍ ചുറ്റിക നക്ഷത്രമെന്ന പാര്‍ട്ടി ചിഹ്നത്തിലാണ്. കഴിഞ്ഞതവണ സിപിഎം സ്വതന്ത്രനായിരുന്നു.
എ.കെ.ആന്റണിക്കും വയലാര്‍ രവിക്കും ശേഷമുള്ള കോണ്‍ഗ്രസ് തലമുറയുടെ പ്രതിനിധിയാണു ബെന്നി ബഹനാന്‍. 1978ല്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റായാണു നേതൃത്വത്തിലേക്കുള്ള വരവ്. തൃക്കാക്കരയില്‍നിന്നും പിറവത്തുനിന്നും നിയമസഭയിലെത്തി. ഇടക്കാലത്ത് തൃശൂര്‍ ഡിസിസിയുടെ ചുമതലക്കാരനായി. കോണ്‍ഗ്രസിലെ മിതവാദിമുഖം. കടുത്ത എ ഗ്രൂപ്പുകാരനാണെങ്കിലും സര്‍വസമ്മതനായാണു സ്ഥാനാര്‍ഥിയായത്. കോണ്‍ഗ്രസില്‍ അതത്ര എളുപ്പമല്ല. യുഡിഎഫ് സംസ്ഥാന കണ്‍വീനര്‍ എന്ന പദവി ബെന്നിയുടെ സ്ഥാനാര്‍ഥിത്വത്തിനു ഗൗരവം കൂട്ടുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ബിജെപി ഒരു ലക്ഷത്തോളം വോട്ട് പിടിച്ചു. ഇതത്ര ചെറിയ സംഖ്യയല്ല. അതുകൊണ്ടുതന്നെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ ഇവിടെ മത്സരിപ്പിക്കുന്നതും. ആര്‍എസ്എസ് വൊളന്റിയറായി കണ്ണൂരില്‍ തുടങ്ങിയ രാഷ്ട്രീയജീവിതമാണു രാധാകൃഷ്ണന്റേത്. പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികളിലെല്ലാം എത്തി. രാഷ്ട്രീയത്തിനതീതമായ ബന്ധവുമുണ്ടാക്കി.
ശബരിമല പ്രശ്‌നത്തില്‍ 10 ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരം കിടന്ന രാധാകൃഷ്ണന്‍, പാര്‍ട്ടിയുടെ ശബരിമല സമരത്തെ സജീവമാക്കി നിര്‍ത്തി. എല്‍.കെ.അഡ്വാനിയുടെ ആദ്യ കേരളയാത്രയുടെ ചുമതലക്കാരനായിരുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ബിജെപി ഒരു ലക്ഷത്തോളം വോട്ട് പിടിച്ചു. ഇതത്ര ചെറിയ സംഖ്യയല്ല. അതുകൊണ്ടുതന്നെയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ ഇവിടെ മത്സരിപ്പിക്കുന്നതും. ആര്‍എസ്എസ് വൊളന്റിയറായി കണ്ണൂരില്‍ തുടങ്ങിയ രാഷ്ട്രീയജീവിതമാണു രാധാകൃഷ്ണന്റേത്. പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേശീയ കൗണ്‍സില്‍ അംഗം തുടങ്ങിയ പദവികളിലെല്ലാം എത്തി. രാഷ്ട്രീയത്തിനതീതമായ ബന്ധവുമുണ്ടാക്കി. ശബരിമല പ്രശ്‌നത്തില്‍ 10 ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരം കിടന്ന രാധാകൃഷ്ണന്‍, പാര്‍ട്ടിയുടെ ശബരിമല സമരത്തെ സജീവമാക്കി നിര്‍ത്തി.
ഇന്നസന്റ് എംപിയായിരിക്കെ, 1750 കോടി രൂപയുടെ വികസനപ്രവര്‍ത്തനമാണ് മണ്ഡലത്തില്‍ ഉണ്ടായതെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നു. 1200 കോടി രൂപയാണ് അടിസ്ഥാന വികസനമേഖലയ്ക്കു മാത്രം നല്‍കിയത്. ഇത് ചോദ്യം ചെയ്തു യു ഡി എഫ് എം എല്‍ എ മാര്‍ രംഗത് വരികയും ചെയ്തു. ചിത്രങ്ങളും കണക്കുകളും വച്ച് യുവ എം എല്‍ എ കൂടിയായ റോജി എം ജോണ്‍ ഈ കണക്കുകളില്‍ പൊള്ളത്തരം തുറന്നു കാണിക്കുകയും ചെയ്തു. 1750 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് തുറന്ന സംവാദത്തിനു യു ഡി എഫ് എം എല്‍ എ മാര്‍ ഇന്നസെന്റിനെയും ഇടതു നേതാക്കളെയും വെല്ലുവിളിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല.
പ്രളയം ഏറെ ദുരന്തം വിതച്ച മണ്ഡലം കൂടിയാണ് ചാലക്കുടി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും ഒരു രൂപയുടെ പോലും സഹായം ലഭിക്കാത്തവരും തകര്‍ന്ന വീടുകളില്‍ കഴിയുന്നവരും ഇന്നും ഈ മണ്ഡലത്തിലുണ്ട്. അവരുടെ വികാരം എങ്ങനെ പ്രതിഫലിക്കും എന്നതനുസരിച്ചിരിക്കും ജയ പരാജയങ്ങള്‍. ചാലക്കുഡി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരുമ്പാവൂരിലെ വെങ്ങോല സ്വദേശിയായത് കൊണ്ട് തന്നെ മണ്ഡലത്തിലെ വോട്ടര്‍ കൂടിയാണ് താന്‍ എന്ന തരത്തിലാണ് ബെന്നി ബഹനാന്‍ പ്രചാരണം നടത്തുന്നത്. മാത്രമല്ല മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ നാളിലും യു ഡി എഫ് എം എല്‍ എ മാരാണ്.
പ്രചാരണത്തിനിടെ ഹൃദയാഘാതം വന്ന് ആശുപത്രിയിലായത് ബെന്നി ബെഹനാന്റെ പ്രചാരണത്തെ ബാധിച്ചുവെങ്കിലും എം എല്‍ എ മാരെ ഇറക്കിയുള്ള പ്രചാരണത്തിലൂടെ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി നില്‍ക്കാന്‍ ബെന്നിക്ക് കഴിഞ്ഞു. ഒന്നരയാഴ്ചത്തെ വിശ്രമത്തിനു ശേഷം എ. കെ. ആന്റണി പങ്കെടുത്ത പൊതുയോഗത്തിലൂടെ ബെന്നി ബഹനാന്‍ പ്രചാരണ രംഗത്തേക്ക് മടങ്ങി എത്തിയതോടെ യു ഡി എഫ് ക്യാമ്പും ആവേശത്തിലായിട്ടുണ്ട്.