കെവിന്‍ വധം: വിചാരണ തുടങ്ങി; ഏഴു പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു

0
4

കോട്ടയം: കെവിന്‍ വധക്കേസില്‍ വിചാരണ തുടങ്ങി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുഖ്യ സാക്ഷി അനീഷിന്റെ വിസ്താരമാണ് ആദ്യ ദിവസം നടന്നത്. മുഖ്യ പ്രതി ഷാനു ചാക്കോ ഉള്‍പ്പടെ ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നേരത്തേ അംഗീകരിച്ചിരുന്നു.

ഏഴ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അഞ്ചാം പ്രതി ചാക്കോ ഉള്‍പ്പടെ മൂന്ന് പേരെ സാക്ഷി അനീഷ് തിരിച്ചറിഞ്ഞില്ല. പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വിചാരണയ്ക്ക് എത്തിയത്. പ്രതികള്‍ രൂപമാറ്റം വരുത്തിയതിനാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അനീഷ് കോടതിയില്‍ മൊഴി നല്‍കി. നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ സാനു ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍, നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂണ്‍ ആറ് വരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.

കെവിന്‍ പി. ജോസഫിനെ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ടു പോയത്. ചാലിയക്കരയില്‍ വച്ചു സംഘത്തിന്റെ കാറില്‍ നിന്നു ഇറങ്ങിയോടിയ കെവിനെ ആറ്റില്‍ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്. ദുരഭിമാനക്കൊലയുടെ ഗണത്തില്‍പ്പെടുത്തിയാണു വിചാരണ. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ച് കേസിലെ 14 പ്രതികള്‍ക്കു മേലും കൊലക്കുറ്റം ചുമത്തിയിരുന്നു. ഏഴ് പ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്.
കെവിന് ഏറ്റ മര്‍ദനം സംബന്ധിച്ച് പുറം ലോകത്തെ അറിയിച്ചത് പ്രധാനസാക്ഷിയായ അനീഷാണ്. കൊല്ലപ്പെട്ട കെവിനൊപ്പം താമസിച്ചിരുന്ന ബന്ധുവായ അനീഷിനെയും പ്രതികള്‍ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് കോട്ടയത്ത് എത്തിച്ച് മോചിപ്പിക്കുകയായിരുന്നു.

കേസില്‍ ജില്ലാ കോടതി (രണ്ട്) പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി മുന്‍പാകെ ജൂണ്‍ ആറ് വരെ തുടര്‍ച്ചയായിട്ടാണ് വിസ്താരം നടക്കുക. 186 സാക്ഷികളെ വിസ്തരിക്കേണ്ടതിനാല്‍ മധ്യവേനല്‍ അവധി ഒഴിവാക്കിയാണ് വിചാരണ. പതിവായി 11നാണ് കോടതി ചേരുന്നതെങ്കിലും ഈ കേസിനായി രാവിലെ 10 മുതല്‍ നടപടി ആരംഭിക്കും. വൈകിട്ട് അഞ്ച് വരെ തുടരും. ഇതിനു ഹൈക്കോടതി പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here