തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക്ഡൗണിനിടെ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എങ്ങനെ സംസ്ഥാനം വിട്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ട്രിപ്പിൾ ലോക്ക്ഡൗൺ മറികടന്ന് എങ്ങനെ സ്വപ്നയും സന്ദീപും സംസ്ഥാനം വിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത്. സാധാരണക്കാർക്ക് യാത്ര ചെയ്യാൻ പാസ്സും പ്രത്യേക അനുവാദവും പരിശോധനകളുമെല്ലാം വേണ്ടപ്പോഴാണ് സ്വപ്ന അനായാസം സംസ്ഥാനം വിട്ടത്. ഇതോടെ സർക്കാർ തന്നെ സ്വപ്നയ്ക്കും സന്ദീപിനും സൗകര്യങ്ങളൊരുക്കി നൽകി എന്നു വേണം കരുതാൻ. സ്വപ്ന കുടുംബ സമേതമാണ് സന്ദീപുമായി സംസ്ഥാനം വിട്ടത്. ലോക്ക് ഡൗൺ കാലത്ത് ഇത്രയേറെ പേർക്ക് സർക്കാർ ഉന്നതരുടെ സംരക്ഷണയിലല്ലാതെ യാത്ര ചെയ്യാനാകില്ല.
ഒളിയിടത്തു നിന്ന് ടിവി ചാനലിൽ ശബ്ദരേഖ വന്നതോടെ ആരാണ് സ്വപ്നയെ സംരക്ഷിക്കുന്നതെന്ന് ജനങ്ങൾക്കു ബോധ്യമായതാണ്. സിപിഎം തിരക്കഥ അനുസരിച്ചാണവർ പ്രവർത്തിക്കുന്നത്.ഏതായാലും ചുമതല ഏറ്റെടുത്ത് 48 മണിക്കൂറിനകം കുറ്റവാളികളെ പിടികൂടിയ എൻ. ഐ. എ യ്ക്ക് അഭിനന്ദനങ്ങളറിയിക്കുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.