മുംബൈ: ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും കോവിഡ് ഇല്ലെന്ന് റിപ്പോർട്ട്. ഇരുവർക്കും കോവിഡ് ബാധിച്ചെന്ന ട്വീറ്റ് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ ഡിലീറ്റ് ചെയ്തു. ഇതിനിടെ മുംബൈ കോർപ്പറേഷൻ മേയർ കിഷോരി പഡ്നേക്കർ ഐശ്വര്യക്കും മകൾക്കും കോവിഡില്ലെന്ന് അറിയിച്ചു. മേയറെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഐശ്വര്യക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചെന്നും ജയാ ബച്ചന്റെ ഫലം നെഗറ്റീവ് ആണെന്നുമായിരുന്നു രാജേഷ് തോപെ ട്വീറ്റ് ചെയ്തത്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഇത് പിൻവലിക്കുകയും ചെയ്തു. ഇതോടെയാണ് ഇക്കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായത്.
നേരത്തെ അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അമിതാഭിനും അഭിഷേകിനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുടുംബാഗങ്ങളേയും ജോലിക്കാരേയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.