തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനു ഫ്ളാറ്റ് ബുക്ക് ചെയ്യാൻ സെക്രട്ടേറിയറ്റിൽനിന്നു വിളിച്ച മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുണ്‍ ബാലചന്ദ്രനെതിരേ നടപടി. ഐടി വകുപ്പിലെ മാർക്കറ്റിംഗ് ഡയറക്ടർ സ്ഥാനത്തുനിന്ന് അരുൺ ബാലചന്ദ്രനെ മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
സ്വർണക്കടത്ത് കേസ് പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തത് അരുണായിരുന്നുവെന്ന തെളിവുകൾ പുറത്തുവന്നിരുന്നു. അതേസമയം, ശിവശങ്കറാണ് ഫ്ലാറ്റ് ബുക്ക്ചെയ്യാൻ ആവശ്യപ്പെട്ടതെന്ന് അരുൺ മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കറിന്റെ സുഹൃത്തിനും കുടുംബത്തിനും താമസിക്കാനാണു ഫ്ളാറ്റ് ബുക്കു ചെയ്തതെന്ന് അരുണ്‍ വ്യക്തമാക്കി.
മേയ് അവസാനമാണ് ശിവശങ്കർ ഫ്ളാറ്റിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. സുഹൃത്തിന്റെ കുടുംബത്തിനു ഫ്ളാറ്റ് ശരിയാകുന്നതുവരെ താമസിക്കാനാണെന്നാണു പറഞ്ഞത്. വാട്സ്ആപ്പിലൂടെയാണു വിവരങ്ങൾ കൈമാറിയത്. ഇതനുസരിച്ചു ഫ്ളാറ്റുമായി ബന്ധപ്പെട്ടവരെ വിളിച്ചു റേറ്റ് ചോദിച്ചു. ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചിരുന്നെന്നും അരുണ്‍ പറഞ്ഞു.