കൊച്ചി .ശക്തമായ മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യം പരിഹരിക്കാൻ ജില്ല ഭരണകൂടവും കോർപറേഷനും ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. ബ്രേക്ക് ത്രൂവിന്റെ രണ്ടാം ഘട്ടം ജൂൺ മാസത്തിൽ ആണ് ആരംഭിച്ചത്. 20 ദിവസങ്ങൾ കൊണ്ട് അടിയന്തര ജോലികൾ പൂർത്തിയാക്കി. എന്നാൽ പൂർത്തിയാവാത്ത ചില പദ്ധതികൾ ആണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണമായത്. കോർപറേഷൻ സെക്രട്ടറിക്കും എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കുറവുകൾ പരിഹരിച്ചു എത്രയും വേഗത്തിൽ ഇനിയുള്ള ജോലികൾ പൂർത്തിയാക്കും. വിവിധ ഡിപ്പാർട്മെന്റുകളുടെ നേതൃത്വത്തിൽ ചെയ്യേണ്ട ജോലികൾ സംബന്ധിച്ചു അടുത്ത ആഴ്ച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. തേവര പേരണ്ടൂര്‍ കനാലിന്‍റെയും മുല്ലശേരി കാനലിന്റെയും ചെളി നീക്കം ചെയ്ത് ആഴം കൂട്ടുൂന്നത് ഉൾപ്പടെയുള്ള ജോലികൾ ആണ് ഇനി പ്രധാനമായി അവശേഷിക്കുന്നത്. സർക്കാർ സഹായത്തോടെ ഇതിനാവശ്യമായ തുക കണ്ടെത്തും. വേലിയേറ്റ സമയം ആയിരുന്നിട്ടു കൂടി മുൻവർഷങ്ങളെ അപേക്ഷിച്ചു നഗരത്തിലെ വെള്ളക്കെട്ടിന് കുറവ് വന്നിട്ടുണ്ട്. ഇതു വരെ ചെയ്ത ജോലികൾ മൂലമാണത് സാധിച്ചതെന്നും മന്ത്രി പറഞ്ഞു.കളക്ടർ എസ്. സുഹാസ്, എസ്. പി കെ. കാർത്തിക്, ഡി. സി. പി ജി പൂങ്കുഴലി തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.