കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. 206 ദീര്‍ഘദൂര സര്‍വീസുകളാണ് ആരംഭിക്കുന്നത്. പഴയ നിരക്കിലായിരിക്കും സര്‍വീസ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം അന്യ സംസ്ഥാനത്തേക്ക് ഇപ്പോള്‍ സർവീസ് ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. കണ്ടെയ്ൻമെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുക. കോവിഡ് രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍നിന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകില്ല. പകരം തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താല്‍ക്കാലിക സംവിധാനം ഉണ്ടാവുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന നിലപാടിലേക്ക് സ്വകാര്യബസ് ഉടമകളും എത്തണം. ഇല്ലെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ കൂടുമെന്നും സിറ്റി ബസുകള്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കെഎസ്ആര്‍ടിസിയേയും ഇല്ലാതാക്കും. പൊതുഗതാഗതം ഉണ്ടാവില്ല എന്ന നിലപാടിലക്ക് ജനങ്ങള്‍ എത്തിയെന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുക എന്ന രീതി കോവിഡ് കാലത്ത് കുറഞ്ഞു. കൂടുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കില്‍ കൂടിയും കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.