കാഴ്ച പരിമിതിയെ മറികടന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 804 ാം റാങ്ക് നേടി തിരുവനന്തപുരം സ്വദേശി ഗോകുല്‍ എസ്.
പരിമിതികളെ പരിമിതിയായി കാണുമ്പോൾ മാത്രമേ അത് യഥാർഥത്തിൽ പരിമിതിയാകുന്നുള്ളൂവെന്ന് ഗോകുൽ പറയുമ്പോൾ അത് പുതുതലമുറയിലെ യുവാക്കൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല.
ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച റാങ്ക് നേടി കേരളത്തിന് ഇന്ന് അഭിമാനമായി മാറിയിരിക്കുകയാണ് ഈ യുവാവ്.കഠിനാധ്വാനവും അര്‍പ്പണമ്പോധവുമാണ് ഗോകുലിനെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. വലിയ പിന്തുണയാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയും ഭാഗത്ത് നിന്നും ഉണ്ടായത്. മകന്‍ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലാണ് ഗോകുലിന്റെ മാതാപിതാക്കള്‍
ബിരുദപഠനകാലത്തുതന്നെ ഗോകുൽ സിവിൽ സർവീസിനായുള്ള പഠനം ആരംഭിച്ചിരുന്നു. ഇക്കാലയളവിൽ സിലബസ് പൂർണമായും പഠിച്ചുകഴിഞ്ഞിരുന്നു. എന്നാൽ പി.ജി. പൂർത്തിയാക്കിയതിനു ശേഷമാണ് പ്രിലിമിനറി പരീക്ഷ എഴുതിയത്. ഗവേഷക വിദ്യാർഥിയായി ചേർന്നതിനു ശേഷമാണ് മെയിൻ പരീക്ഷ എഴുതിയെടുത്തതും അഭിമുഖത്തിൽ പങ്കെടുത്തതും.
തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽനിന്നാണ് ഗോകുൽ ഇംഗ്ലീഷിൽ ബിരുദവും പി.ജി.യും പൂർത്തിയാക്കിയത്. നിലവിൽ കേരള സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷക വിദ്യാർഥിയാണ്