കോഴിക്കോട്: കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ വിമാനം തകർന്ന് രണ്ടായി പിളർന്നു. അപകടത്തിൽ പൈലറ്റ് മരിച്ചതായി വിവരമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
ആറ് ജീവനക്കാർ ഉൾപ്പെടെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 10 കുട്ടികളുമുണ്ട്. ദുബായിൽനിന്നും കോഴിക്കോട്ടേക്ക് എത്തിയ എയർ ഇന്ത്യയുടെ IX-1344 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.45 ന് ലാൻഡിംഗിനിടെയായിരുന്നു അപകടം.
കനത്ത മഴയിൽ നനഞ്ഞുകുതിർന്ന റൺവെയിൽ വിമാനം തെന്നിമാറുകയായിരുന്നു. ടേബിൾ ടോപ്പ് മാതൃകയിലുള്ള റൺവേയുടെ ഇരുവശവും നാൽപത് അടിയോളം താഴ്ചയാണ്. ഇവിടേക്കാണ് വിമാനം മറിഞ്ഞുവീണത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.