ഇംഫാല്‍ : മണിപ്പൂരില്‍ ഭരണം നിലനിര്‍ത്തി മുഖ്യമന്ത്രി ബിരേൻ സിംഗ്. വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി ബിരേൻ സിംഗ് വിജയിച്ചു. ശബ്ദവോട്ടെടുപ്പിലാണ് ബിരേൻ സിംഗ് ഭൂരിപക്ഷം തെളിയിച്ചത്.
വെള്ളിയാഴ്ച പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നു. ഇതേ തുടര്‍ന്നാണ് മണിപ്പൂരില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. മയക്കുമരുന്ന് പിടിച്ചെടുത്ത കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
അതേസമയം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വോട്ടെടുപ്പിന് ഹാജരായിരുന്നില്ല. മുഖ്യമന്ത്രി സമര്‍പ്പിച്ച വിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ചീഫ് വിപ്പ് കെ ഗോവിന്ദസ് നിയമസഭാംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഇതോടൊപ്പം ഇന്ന് രാവിലെ 11 മണിക്ക് നിയമസഭയില്‍ ഹാജരാകണമെന്നും, ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ എട്ട് എംഎല്‍എമാര്‍ സഭയില്‍ ഹാജരാകാതിരുന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി.
60 അംഗങ്ങളുണ്ടായിരുന്ന നിയമ സഭയില്‍ നിലവില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 53 അംഗങ്ങളാണ് ഉള്ളത്.