പെരുമ്പാവൂർ:ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന നാലംഗസംഘത്തെ പോലീസ് പിടികൂടി. ആലുവ കോമ്പാറചിന്നവീട്ടില്‍ ഫസല്‍ സക്കീര്‍ (20), കലൂര്‍ മക്കഞ്ചംപറമ്പ് കുഞ്ചത്തായി വീട്ടില്‍ നിഷാദ് (32), കോമ്പാറ കൂലിയ വീട്ടില്‍ ഷിഫാസ് (21) എന്നിവരെയും, പ്രയപൂര്‍ത്തിയാകാത്ത കുട്ടിയെയുമാണ് പിടികൂടിയത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കുന്നത്തുനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കിഴക്കമ്പലം ഞാറള്ളൂര്‍ ഭാഗത്ത് വെച്ച് സ്കൂട്ടര്‍ നിര്‍ത്തി മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന സ്ത്രീയുടെ രണ്ട് പവന്‍ സ്വര്‍ണ്ണ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസ്സിലാണ് അറസ്റ്റ്. ജില്ലയില്‍ സമാന രീതിയില്‍ നടന്നിട്ടുള്ള മോഷണങ്ങളില്‍ ഉപയോഗിച്ച ബൈക്കുകളെ കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷമാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം വാഴക്കുളം, കുറുപ്പംപടി പോലീസ് സ്റ്റേഷന്‍ പരിധികളിലും ഇവര്‍ മോഷണം നടത്തിയിട്ടുണ്ട്. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി കെ.ബിജുമോന്‍റെ നേതൃത്വത്തില്‍ കുന്നത്തനാട് ഇന്‍സ്പെക്ടര്‍ വി.റ്റി.ഷാജന്‍, എസ്.ഐ മാരായ കെ.റ്റി.ഷൈജന്‍, സാജന്‍.ഒ.വി, എ.എസ്.ഐ സത്താര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനാഫ്, ശിവദാസ്, അനൂപ്, അജില്‍കുമാര്‍, നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.