നാഗർകോവിൽ: രഹസ്യബന്ധം കണ്ടുപിടിച്ചതിനെ തുടർന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താൻ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാഗര്‍കോവില്‍ വടശ്ശേരി കേശവ തിരുപുരം സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ഗണേഷിനെ (38) തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലാണ് ഭാര്യ ഗായത്രി (35), ക്വട്ടേഷന്‍ സംഘത്തിലെ കുരുതംകോട് സ്വദേശി വിജയകുമാര്‍ (45), നെയ്യൂര്‍ സ്വദേശി കരുണാകരന്‍ എന്നിവർ പിടിയിലായത്. യുവതിയുടെ കാമുകൻ ഒളിവിലാണ്.
ഭര്‍ത്താവ് രാത്രി ഉറക്കത്തില്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റതായിട്ടാണ് ഗായത്രി അയല്‍വാസികളോട് പറഞ്ഞിരുന്നത്. തുടർന്ന് ഭർത്താവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് തലയ്ക്കേറ്റ മുറിവ് തലയില്‍ ഭാരമുള്ള കമ്പി കൊണ്ട് അടിച്ചതാകാമെന്ന സംശയം ഡോക്ടർ പങ്കുവെച്ചത്. ഇദ്ദേഹം ഇപ്പോള്‍ കോമ സ്റ്റേജില്‍ ആണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.