ദുബായ്: വീണുകിട്ടിയ ലൈഫ് മുതലാക്കി അടിച്ചുതകർത്ത യുവതാരം പൃഥ്വി ഷായുടെ മികവിൽ ചെന്നൈയ്ക്കെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് 44 റൺസ് വിജയം. ഡൽഹി ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സിന് 131 റൺസെടുക്കാൻ മാത്രമാണ് സാധിച്ചത്. ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
ചെന്നൈ നിരയിൽ 43 റൺസെടുത്ത ഡുപ്ലസിക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും പിന്നീട് തുടരെ വിക്കറ്റ് നഷ്ടപ്പെട്ടത് ചെന്നൈയിനെ പ്രതിരോധത്തിലാക്കി. ഷെയ്ൻ വാട്സണ് (14), മുരളി വിജയ് (10), ഋതുരാജ് ഗെയ്ക്ക് വാദ് (അഞ്ച്) എന്നിവർ പവലിയനിലെത്തിയപ്പോൾ സൂപ്പർ കിംഗ്സിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് 9.1 ഓവറിൽ 44 റണ്‍സ് മാത്രം.
കേദാർ ജാദവും (26) ഡുപ്ലസിയും ചേർന്ന് ചെന്നൈയെ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരുടെ കൂട്ടുകെട്ട് 54 റൺസ് കൂട്ടിച്ചേർത്തു. ജാദവ് പുറത്തായതിനു ശേഷം എത്തിയ ധോണിക്കും (15) ജഡേജയ്ക്കും (12) കാര്യമായൊന്നും ചെയ്യാനായില്ല. ഇതോടെ തോൽവി ഉറപ്പിച്ചു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ക്യാപ്പിറ്റൽസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 175 റണ്‍സ് നേടി. ബാറ്റിംഗ് ഷോയിലൂടെ പൃഥ്വി ഷാ 43 പന്തിൽ ഒരു സിക്സും ഒന്‍പത് ഫോറുമടക്കം 64 റണ്‍സ് നേടി.
ഇന്നിംഗ്സിലെ രണ്ടാം പന്തിൽ ദീപക് ചാഹർ പൃഥി ഷായെ പൂജ്യത്തിനു പുറത്താക്കിയതായിരുന്നു. ഷായുടെ ബാറ്റിൽ ഇൻസൈഡ് എഡ്ജ് ആയ പന്ത് ധോണിയുടെ ഗ്ലൗവിനുള്ളിൽ വിശ്രമിച്ചെങ്കിലും ആരും അപ്പീൽ ചെയ്തില്ല. അതോടെ പൃഥ്വി ബാറ്റിംഗ് തുടർന്നു.
ഓപ്പണിംഗ് വിക്കറ്റിൽ ഷായും ശിഖർ ധവാനും ചേർന്ന് 10.4 ഓവറിൽ 94 റണ്‍സ് നേടി. 27 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും അടക്കം 35 റണ്‍സ് നേടിയ ധവാനെ പീയൂഷ് ചൗള വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെയാണ് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് പൊളിഞ്ഞത്. സ്കോർ 103ൽ എത്തിയപ്പോൾ ഷായും പുറത്ത്.
മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യറും ഋഷഭ് പന്തും ചേർന്ന് 58 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 22 പന്തിൽ 26 റണ്‍സ് നേടിയ അയ്യറെ സാം കരണ്‍ എം.എസ്. ധോണിയുടെ കൈകളിലെത്തിച്ചു. 19 ഓവറിൽ 161ന് മൂന്ന് എന്ന നിലയിലെത്തിയിരുന്നു അവർ. മാർക്കസ് സ്റ്റോയിനിസും (അഞ്ച്) പന്തും (25 പന്തിൽ 37 നോട്ടൗട്ട്) ചേർന്ന് അവസാന ഓവറിൽ 14 റണ്‍സ് അടിച്ചെടുത്തതോടെ ക്യാപ്പിറ്റൽസ് 175ൽ എത്തി