ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 59 റണ്‍സ് തോല്‍വി. ഡല്‍ഹി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 39 പന്തില്‍ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ.
വമ്പൻ വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ബാംഗ്ലൂരിനെ ഡൽഹി ബൗളർമാർ വരിഞ്ഞുകെട്ടുകയായിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത കാഗിസോ റബാദയാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. അക്ഷര്‍ പട്ടേൽ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. അഞ്ച് കളികളിൽ നാല് ജയവുമായി എട്ടു പോയിന്റാണ് ഡൽഹിക്കുള്ളത്. അഞ്ച് മത്സരങ്ങൾ കളിച്ച ബാംഗ്ലൂർ ആറു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
ബാംഗ്ലൂരിന് തുടക്കം തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(4) നഷ്ടമായി. തൊട്ടടുത്ത ഓവറില്‍ ആരോണ്‍ ഫിഞ്ചും(14 പന്തിൽ 13) പുറത്തായി. എബി ഡിവില്ലിയേഴ്സും(9) മോയിൻ അലിയും(11) ഔട്ടായതോടെ ബാംഗ്ലൂർ പ്രതിരോധത്തിലായി. വാഷിംഗ്ടൺ സുന്ദര്‍ (17), ശിവം ദുബെ (11), ഇസുരു ഉദാന (1), സിറാജ് (5) എന്നിവരും പൊരുതാതെ കീഴടക്കിയതോടെ ബാംഗ്ലൂർ വിജയം കൈവിട്ടു. അൻറിച്ച് നോർജെ രണ്ടും ആർ. അശ്വിൻ ഒരു വിക്കറ്റും നേടി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഡൽഹി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് എടുത്തത്. 26 പന്തില്‍ നിന്ന് രണ്ടു സിക്സും ആറ് ഫോറുമടക്കം 53 റണ്‍സെടുത്ത മാർക്കസ് സ്റ്റോയിനിസാണ് ടോപ് സ്കോറർ.
ഡൽഹിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 6.4 ഓവറില്‍ 68 റണ്‍സ് ചേര്‍ത്ത ശേഷമാണ് പൃഥ്വി ഷാ – ശിഖര്‍ ധവാന് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. 23 പന്തില്‍ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 42 റണ്‍സെടുത്ത പൃഥ്വി ഷായാണ് ആദ്യം പുറത്തായത്. 28 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ധവാനെ പത്താം ഓവറിൽ ഉദാനയും പുറത്താക്കി.
ക്യാപ്റ്റൻ ശ്രേയാസ് അയ്യർ(13 പന്തിൽ 11) കാര്യമായൊന്നും ചെയ്യാനാകാതെ മടങ്ങി. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന റിഷഭ് പന്ത്-സ്റ്റോയിനിസ് കൂട്ടുകെട്ടാണ് ഡൽഹിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 25 പന്തിൽ 37 റൺസെടുത്ത പന്തിനെ മുഹമ്മദ് സിറാജ് പുറത്താക്കി. ഏഴു പന്തിൽ 11 റൺസുമായി ഷിമ്രോൺ ഹെറ്റ്മെയർ പുറത്താകാതെ നിന്നു