കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടി ജീവൻ വെടിഞ്ഞ ആരോഗ്യപ്രവർത്തകന് കേന്ദ്ര സർക്കാരിൻ്റെ ആദരം. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോർച്ചറി ജീവനക്കാരൻ ആലുവ കുന്നത്തേരി പാണൻപറമ്പിൽ പി.എൻ. സദാനന്ദന്റെ കുടുംബത്തിന് കേന്ദ്ര സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു..

വേഗത്തിൽ മതിയായ രേഖകൾ സമർപ്പിച്ചാണ് കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ ഇൻഷുറൻസ് ക്ലെയിമിലൂടെ സദാനന്ദന്റെ കുടുംബത്തിന് തുക അനുവദിച്ചത്.

എറണാകുളം ജില്ലയിൽ കൊറോണ വ്യാപനവും, മരണവും രൂക്ഷമായപ്പോൾ നിരവധി മൃതദേഹങ്ങൾ എത്തിയിരുന്ന ആലുവ ജില്ലാ ആശുപത്രിയിലെ മോർച്ചറിയുടെ ചുമതലയിൽ ആയിരുന്നു സദാനന്ദൻ. ഇതിനിടെ സദാനന്ദനും രോഗം സ്ഥിരീകരിച്ചു . എന്നാൽ ഉയർന്ന അളവിൽ പ്രമേഹമുണ്ടായിരുന്ന സദാനന്ദന് ശ്വാസംമുട്ട് കൂടിയതിനെ തുടർന്ന് ഐ.സി.യുവിലും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഓഗസ്റ്റ് 17ന് മരണമടയുകയായിരുന്നു

ആരോഗ്യവകുപ്പിൽ പാർട്ട് ടൈം സ്വീപ്പറായി 2002ലാണ് സദാനന്ദൻ ജോലിയിൽ പ്രവേശിച്ചത്. 2019 ജനുവരി 31ന് നഴ്‌സിംഗ് അസിസ്റ്റന്റായി ആലുവ ജില്ലാ ആശുപത്രിയിൽ നിന്നും സദാനന്ദൻ വിരമിച്ചിരുന്നു. എന്നാൽ ഏറെ ആത്മാർത്ഥതയോടെ പ്രവർത്തിച്ചതോടെ സദാനന്ദനെ ആശുപത്രി വികസന സമിതി 2019 ഫെബ്രുവരി 25ന് മോർച്ചറിയിൽ  അറ്റൻഡറായി നിയമിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here