പാലക്കാട്: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് വാളയാർ കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടർ ജലജ മാധവൻ. വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടർമാരാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെയാണ് ജലജയുടെ പ്രതികരണം.
വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടർമാരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അവരെ മാറ്റിയെന്നും മുഖ്യമന്ത്രി പറയുന്നു. യാതൊരു കാരണവും അറിയിക്കാതെയാണ് തന്നെ മാറ്റിയത്. വാളയാർ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം പ്രോസിക്യൂട്ടർ ആയിരുന്നു. കേസിന്റെ തുടക്കവും അവസാനവും താനല്ലെന്നും ജലജ പറഞ്ഞു.
പാലക്കാട് ശിശുക്ഷേമസമിതിയുടെ അദ്ധ്യക്ഷനാണ് കേസിൽ പ്രതിക്കായി കോടതിയിൽ ഹാജരായത്. ഈ നടപടി താൻ ചോദ്യം ചെയ്തതോടെയാണ് തന്നെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്നും മാറ്റിയത്. തനിക്ക് പകരം പ്രോസിക്യൂട്ടറായി വന്നത് നേരത്തെ സർക്കാരിനെതിരെ കേസ് നടത്തി പ്രോസിക്യൂട്ടർ സ്ഥാനത്തിരിക്കുകയും പിന്നീട് കേസ് തോറ്റപ്പോൾ സർക്കാർ പുറത്താക്കുകയും ചെയ്ത ആളാണെന്നും അവർ കുറ്റപ്പെടുത്തി.
വാളയാർ കേസിൽ പ്രോസിക്യൂട്ടമാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നത് എന്തിനാണെന്നും ജലജ മാധവൻ ചോദിച്ചു.