ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ (92) അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിര്‍ന്ന ബിജെപി നേതാവും രണ്ടുതവണ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്നു കേശ്ഭായ് പട്ടേല്‍. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
ശ്വാസ തടസം മൂലം കുറച്ച് നാളായി ചികില്‍സയിലായിരുന്നു. സെപ്റ്റംബറിൽ അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു.
1995ലും 1998 മുതല്‍ 2001 വരെയുമാണ് കേശഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്. ആറ് തവണ ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2012ല്‍ ബിജെപിയുമായി ഉടക്കി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. തുടർന്ന് ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രൂപീകരിച്ചു. 2012ലും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ അനാരോഗ്യം കാരണം 2014ല്‍ രാജിവയ്ക്കുകയായിരുന്നു.
2014ല്‍ ബിജെപിയിലേക്ക് തിരിച്ചെത്തി. കേശുഭായ് പട്ടേലിനുശേഷം ഗുജറാത്ത് മുഖ്യമന്ത്രിയായത് നരേന്ദ്ര മോദിയാണ്