വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് ജോ ബൈഡൻ. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന പെൻസിൽവേനിയയിലും ജോർജിയയിലും അപ്രതീക്ഷിത മുന്നേറ്റമാണ് ബൈഡന് ഉണ്ടായിരിക്കുന്നത്.
പെൻസിൽവേനിയയിൽ മികച്ച ലീഡാണ് ബൈഡനുളളത്. 20 ഇലക്ട്രൽ വോട്ടുകളാണ് പെൻസിൽവേനിയയിൽ ഉളളത്. 2016-ൽ ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെൻസിൽവേനിയ. ഇവിടെ വിജയം നേടാനായാൽ മറ്റുമൂന്ന് സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്പുതന്നെ 270 ഇലക്ട്രൽ വോട്ടുകൾ ബൈഡന് കരസ്ഥമാക്കാൻ സാധിക്കും.
ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ, നെവാഡ എന്നീ നാലുസംസ്ഥാനങ്ങളുടെ ഫലമാണ് പുറത്തുവരാനുളളത്. ഇതിൽ നിർണായകമായ സ്ഥാനം നേടിയിരിക്കുകയാണ് പെൻസിൽവാനിയ ഇപ്പോൾ.
സമാനമായി ട്രംപിന് മേധാവിത്വമുണ്ടായിരുന്ന ജോർജിയയിലും ബൈഡൻ മുന്നിൽ തന്നെയാണ്. 16 ഇലക്ട്രൽ വോട്ടുകളാണ് ജോർജിയയിൽ ഉളളത്. ജോർജിയയിൽ 99 ശതമാനം വോട്ടും എണ്ണിക്കഴിഞ്ഞു.