ആലുവ: ഈ ക്രിസ്മസ് രാവ് ആഗ്രഹ സഫലീകരണത്തിൻെറ ‘തോരണങ്ങൾ തൂങ്ങിയാടും’ രാവായി അഭിഷേകിന്. ബ്രെയിൽ ലിപിയിൽ എഴുതിയ സ്വന്തം വരികൾക്ക് ഈണം നൽകിയ ക്രിസ്മസ് ഗാനം യൂ ട്യൂബിലൂടെ ലോകം ആദ്യമായിശ്രവിച്ചതാണ് മറക്കാനാവാത്ത ക്രിസ്മസ് രാവായി അഭിക്ക് മാറിയത്.
ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ ആറാം ക്ലാസുകാരനായ എം ജെ അഭിഷേക് ബ്രെയിൽ ലിപിയിൽ സ്വന്തമായി രചിച്ച് ഈണം നൽകി ആലപിച്ച തോരണങ്ങൾ തൂങ്ങിയാടും ക്രിസ്മസ് കാലം എന്ന ഗാനം ഇന്നലെ രാത്രി 8 മണിയോടെയാണ് യു ട്യൂബിൽ റിലീസായത്.
ജന്മനാ പൂർണമായും കാഴ്ച പരിമിതനായ അഭിഷേക് ചാനലുകളിലും ആൽബങ്ങളിലുമൊക്കെ പല പാട്ടുകളും ആലപിച്ച് ഏവർക്കും സുപരിചിതനാണ്. ഓൺലൈൻ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി രചിച്ച് ഈണം നൽകി ആലപിച്ച ക്രിസ്മസ് ഗാനം റിക്കോർഡ് ചെയ്ത് കാണണമെന്നാഗ്രഹം ആദ്യം അധ്യാപകരോടാണ് പ്രകടിപ്പിച്ചത്.
പതിനൊന്നു വയസുകാരൻ്റെ ആഗ്രഹമറിഞ്ഞ സംഗീത സംവിധായകനും ഗായകനുമായ അൻവിൻ കെടാമംഗലം അഭിഷേകിൻ്റെ സ്വപ്ന സാക്ഷാത്കാരത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. സംഗീത രംഗത്ത് മിന്നുന്ന പ്രകടനങ്ങൾ കാഴ്ച്ചവച്ചുകൊണ്ടിരിക്കുന്ന സംഗീത സംവിധായകൻ എൽദോ പി ജോൺ ഓർക്കസ്ട്രേഷൻ നിർവഹിച്ചു. ശബ്ദ മിശ്രണം സഞ്ജയ് അറക്കലും ദൃശ്യാവിഷ്കരണം അനന്ത് പി മോഹനും നിർവഹിച്ചു. അഭിയുടെ ക്രിസ്മസ് ആഘോഷത്തിന് യുവസുഹൃത്തുക്കൾ ഒന്നിക്കുകയായിരുന്നു. ഗാനത്തിന് പ്രൊമോ തയ്യാറാക്കിയതും ഇതേ സംഘം തന്നെ. https://youtu.be/QUbYOO3tsU0