പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ബിജെപി ജില്ലാഘടകങ്ങളിൽ കൂട്ടപ്പുറത്താക്കൽ. പാലക്കാട് ജില്ലാ ഘടകത്തിലെ നടപടികളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പാലക്കാട് സംസ്ഥാന കൗണ്‍സിൽ അംഗം ഉൾപ്പെടെ എട്ടുപേരെ ആറു വർഷത്തേക്ക് ബിജെപി പുറത്താക്കി. മൂന്നു പഞ്ചായത്ത് കമ്മിറ്റികളും പിരിച്ചുവിട്ടു. പൂക്കോട്ടുകാവ്, തേങ്കുറിശി, കണ്ണാടി പഞ്ചായത്തുകളിലെ ബിജെപി കമ്മറ്റികളാണ് പിരിച്ചുവിട്ടത്. പാർട്ടി നിർദ്ദേശങ്ങൾ മറികടന്ന് പ്രവർത്തിച്ചതിനാണ് നടപടിയെന്നു ബിജെപി ജില്ലാ അധ്യക്ഷൻ ഇ കൃഷ്ണദാസ് അറിയിച്ചു.
പാർട്ടി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ തോറ്റ സംഭവത്തിൽ തൃശൂർ ബിജെപിയിലും കൂട്ടപ്പുറത്താക്കൽ നടന്നിരുന്നു. ഒന്‍പതു നേതാക്കളെയാണു തൃശൂർ ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ആറു വർഷത്തേക്കാണു നടപടി.
ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി കെ കേശവദാസ്, കോർപറേഷൻ മുൻ കൗണ്‍സിലർ ലളിതാംബിക തുടങ്ങിയവർ പുറത്തായവരിൽ ഉൾപ്പെടുന്നു. ഗോപാലകൃഷ്ണൻ പരാജയപ്പെട്ട വാർഡിലെ സിറ്റിംഗ് കൗണ്‍സിലറായിരുന്നു ലളിതാംബിക. 41 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി എ.കെ. സുരേഷിനോടു ബിജെപിയുടെ മേയർ സ്ഥാനാർഥിയായിരുന്ന ഗോപാലകൃഷ്ണൻ തോറ്റത്.
വോട്ടെടുപ്പിനു മുന്‍പുതന്നെ തോൽക്കുമെന്ന സൂചനകൾ ഗോപാലകൃഷ്ണൻ നൽകിയിരുന്നു. എൽഡിഎഫ്- യുഡിഎഫ് ധാരണയായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണു സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരായ നടപടി.