കൊച്ചി: ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും പ്രതിച്ഛായ ആഗോളതലത്തില്‍ ഉയര്‍ത്താന്‍ പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തിനും നേതൃത്വമികവിനും സാധിച്ചു എന്ന് എം എ യൂസഫലി.

ഒരുബിസിനസ്  മാസികക്ക് നൽകിയ അഭിമുഖത്തിലാണ് കേരളത്തിലെയും ഇന്ത്യയിലെയുംനിക്ഷേപസാഹചര്യത്തെകുറിച്ചും കോവിഡ് തീര്‍ത്ത പ്രതിസന്ധിയെ കുറിച്ചും ‘ആത്മനിര്‍ഭര്‍ ഭാരതി’നെ കുറിച്ചുമെല്ലാം ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എം എ യൂസഫലി വ്യക്തമാക്കിയത്.

ലളിതമായി തുടങ്ങി മണലാരണ്യത്തില്‍ ആരെയും അസൂയപ്പെടുത്തുന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത യൂസഫലിയുടെ വിജയകഥ സംരംഭകമോഹികളെയും സംരംഭകരെയും സാധാരണക്കാരെയുമെല്ലാം ഒരു പോലെ ത്രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മഹാമാരിയുടെ ഈ കെട്ടകാലത്ത്, അദ്ദേഹത്തിന് പകരാനുള്ള ഉള്‍ക്കാഴ്ച്ചയ്ക്ക് പ്രസക്തി ഏറെയുണ്ട്. തൊഴില്‍വെട്ടിച്ചുരുക്കലിന്റെയും ശമ്പളമില്ലായ്മയുടെയും വാര്‍ത്തകള്‍ നിറയുന്ന കാലത്ത് അര ലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്ന ബിസിനസ് ഗ്രൂപ്പിന്റെ അധിപനായ യൂസഫലി ജീവനക്കാരോട് സ്വീകരിച്ച സമീപനം കരുതലിന്റേയും സംരക്ഷണത്തിന്റേതുമായിരുന്നു. അത് ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും ഭാവനയെ ശാക്തീകരിക്കുന്ന ആശയമായി മാറിക്കഴിഞ്ഞു ആത്മനിര്‍ഭര്‍ ഭാരത് (സ്വാശ്രയ ഭാരതം) എന്ന ആശയം. ഓരോ ഭാരതീയന്റെയും മനസിലെ മന്ത്രമായി അത് മാറി. രാജ്യത്തിന്റെ വളര്‍ച്ച പുതിയ തലത്തിലെത്തിക്കാനും ആഗോള സമ്പദ് വ്യവസ്ഥയുടെ തന്നെ പ്രധാന ഭാഗമായി ഇന്ത്യയെ മാറ്റാനും പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാടിന് സാധിക്കും. കൂടുതല്‍ കാര്യക്ഷമതയും മല്‍സരക്ഷമതയും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ടുള്ള നയങ്ങള്‍ പിന്തുടരുന്നതിലൂടെ രാജ്യത്തിന്റെ വളര്‍ച്ച പുതിയ തലത്തിലെത്തും. നമ്മുടെ യുവതലമുറയ്ക്കും വരാനിരിക്കുന്ന ഭാവി തലമുറകള്‍ക്കുമെല്ലാം വിജയത്തിനുള്ള വഴി വെട്ടിത്തുറക്കും ആത്മനിര്‍ഭര്‍ ഭാരത് എന്ന് യൂസഫലി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here