തിരുവനന്തപുരം: കോവിഡ് മഹാമാരിയെത്തുടർന്ന് ഏഴു മാസമായി അടഞ്ഞുകിടന്ന സ്കൂളുകൾ തുറന്നു. പത്താം ക്ലാസ്, ഹയര്‍സെക്കൻഡറി വിദ്യാര്‍ഥികൾ സ്കൂളിലെത്തി. കോവിഡ് ഭീഷണി വിട്ടുമാറാത്ത സാഹചര്യത്തിൽ പരീക്ഷണാര്‍ഥമാണ് പുതുവത്സരദിനത്തില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മാര്‍ച്ച് 17 മുതല്‍ പൊതുപരീക്ഷകള്‍ ആരംഭിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അതുമായി ബന്ധപ്പെട്ട ക്ലാസുകളും മറ്റുമായിരിക്കും തുടര്‍ന്ന് നല്‍കുക. ഇതുവരെ നടന്ന ഓൺലൈൻ ക്ലാസുകളുടെ സംശയ ദൂരീകരണവും കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളുക എന്നിവയാണ് ക്ലാസുകളിലൂടെ ഉദ്ദേശിക്കുന്നത്.
വെള്ളിയാഴ്ച മുതല്‍ പഠന ക്ലാസുകള്‍ ആരംഭിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗരേഖയും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ എല്ലാ വിദ്യാലയങ്ങളിലും സ്‌കൂള്‍ കോവിഡ് സെല്‍ രൂപവത്കരിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണം, ആരോഗ്യവകുപ്പ്, പൊലീസ്, അഗ്നിരക്ഷാ സേന, വിദ്യാഭ്യാസ വകുപ്പ്, സ്‌കൂള്‍ മാനേജ്‌മൻെറ് പ്രതിനിധികള്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരടങ്ങിയ സമിതിയാണ് രൂപവത്കരിച്ചത്. ഈ സമിതിയുടെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തനം ഏകോപിക്കുക.