ആലുവ: ആശുപത്രിയിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ നേഴ്സിൻെറ ജീവൻ കവർന്ന കാറുടമയെ കണ്ടത്തി. പ്രമുഖ വ്യാപാരി സംഘടനാ നേതാവും മുൻ ബ്ലോക്കംഗവുമായ ഭരണകക്ഷി നേതാവിനെയാണ് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്തിയത്. പോലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതായി ആരോപണമുണ്ട്.
വീട്ടിൽ ചെന്ന പോലീസിനോട് ആദ്യം നേതാവ് പഴയ ബസ് മുതലാളിയുടെ ഹുങ്ക് കാണിച്ചു. ഫോറൻസിക് വിദഗ്ദരെ കൊണ്ടുവന്ന് പരിശോധിച്ചപ്പോൾ ഇന്നോവയുടെ മുൻവശം പൊളിഞ്ഞതായി കണ്ടെത്തി. ആലുവ തായിക്കാട്ടുകയിൽ നിന്ന് സംഘടനാ പരിപാടിക്ക് പോയപ്പോഴാണ് സംഭവം. ഈ നേതാവിൻെറ ഹോട്ടലിൻെറ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നിരുന്നു.
പറവൂർ പെരുവാരം പുന്നക്കാട്ടിൽ സിന്റോയുടെ ഭാര്യ സുവർണ്ണ ഏലിയാസ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7.30ഓടെ ആലുവ – പറവൂർ റോഡിൽ മാളികംപീടികക്ക് സമീപമായിരുന്നു അപകടം. ഉടൻ നാട്ടുകാർ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം വരുത്തിയ കാർ നിർത്തിയില്ല. ഇന്നോവയാണെന്ന് സൂചന ലഭിച്ചിരുന്നു.കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലെ നഴ്‌സാണ് സുവർണ്ണ. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം സംസ്ക്കരിച്ചു. മകൾ: ദിയ (രണ്ടാം ക്ലാസ്).