കൊച്ചി : തൈക്കൂടത്ത് മൂന്നാം ക്ലാസുകാരനോട് കൊടും ക്രൂരത. സഹോദരി ഭർത്താവാണ് കുട്ടിയോട് ക്രൂരത ചെയ്തത് . തേപ്പുപെട്ടി ഉപയോഗിച്ചും ചട്ടുകം വച്ചും പൊള്ളലേറ്റ മൂന്നാംക്ലാസുകാരനെ ബന്ധുക്കൾ ഇടപെട്ട് തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതി അങ്കമാലി സ്വദേശി പ്രിൻസ് അറസ്റ്റിലായി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി.
പൊള്ളലേറ്റ കുഞ്ഞിന്റെ സഹോദരിയുമായി അടുപ്പത്തിലായ അങ്കമാലി സ്വദേശിയായ യുവാവ് ഈ വീട്ടിലാണ് താമസം. കുഞ്ഞിനോട് താൽപര്യമില്ലാതിരുന്ന ഇയാൾ പലപ്പോഴും കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നെന്നു പറയുന്നു. കഴിഞ്ഞ ദിവസം സാധനം വാങ്ങുന്നതിനു നൽകിയ പണം നഷ്ടമായതിന്റെ പേരിലും വീട്ടിലെത്താൻ വൈകിയതിനുമായിരുന്നു ഉപദ്രവിച്ചത്. ശരീരത്ത് ചട്ടുകം പഴുപ്പിച്ചു വയ്ക്കുകയും തേപ്പുപെട്ടിചൂടാക്കിപൊള്ളലേൽപിക്കുകയുമായിരുന്നെന്നു കുഞ്ഞ് പറഞ്ഞു.
എന്നാൽ വിവാഹം കഴിച്ചെന്ന് പറയുന്ന സഹോദരിക്ക് 18 വയസ് ആയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. യുവാവിനാകട്ടെ നിയമപ്രകാരം വിവാഹപ്രായം ആയിട്ടില്ല. 19 വയസ് ആണെന്നു പറയുന്നു. യുവതിയുടെ ജനന സർട്ടിഫിക്കറ്റ് ഉൾപ്പടെയുള്ളവ പരിശോധിച്ച് പ്രായപൂർത്തിയായിട്ടില്ലെങ്കിൽ പോക്സോ കേസ് ഉൾപ്പടെ ചുമത്തുമെന്ന് പൊലീസ് പ്രതികരിച്ചു.