എറണാകുളം വാഴക്കാലയ്ക്ക് സമീപം പാറമടയിൽ കന്യാസ്ത്രിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ശാസ്ത്രീയ തെളിവു ശേഖരണം ആരംഭിച്ചു. മരണത്തിലെ അസ്വാഭാവികത കണക്കിലെടുത്താണ്ണ് പൊലീസ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത്. സംഭവത്തിൽ കോൺവെന്റ് അധികൃതരുടെയും കന്യാസ്ത്രീയുടെ മാതാപിതാക്കളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി.
ഇന്നലെ വൈകിട്ട് 4മണിയോടെയാണ് സിസ്റ്റർ ജസീനയുടെ മൃതദേഹം കന്യാസ്ത്രീയെ മഠത്തിന് സമീപമുള്ള പാറമടയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സെൻറ് തോമസ് കോൺവെന്റിലെ മറ്റ് അന്തേവാസികളുടെയും സിസ്റ്റർ ജസീനയുടെ ബന്ധുക്കളുടെയും വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കോൺവെന്റിന് പുറകുവശത്തുള്ള പാറമടയിലേക്ക് സിസ്റ്റർ ജെസീന എത്തിയതെങ്ങനെ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അതേസമയം, കന്യാസ്ത്രീ വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് മഠം അധികൃതരുടെ വാദത്തിൽ വ്യക്തതയില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്
മരണം സംബന്ധിച്ച് അസ്വഭാവീകതയുണ്ടെന്ന് പറയാനാകില്ലെന്നാണ് പോലീസ് ഭാഷ്യം.
കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. .
സിസ്റ്റർ ജെസീനയുടെ മരണത്തിൽ ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന് ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് സന്യാസിനീ സഭ വാർത്താക്കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
വാർത്താക്കുറിപ്പിന്റെ പൂർണരൂപം
എറണാകുളം വാഴക്കാല ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് (ഡിഎസ്ടി) കോൺവെന്റിലെ അംഗമായ സിസ്റ്റർ ജെസീന തോമസ് (45) കോൺവെന്റിന് പിന്നിൽ ഉള്ള പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സിസ്റ്റർ ജെസീനയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ഒപ്പം അവരുടെ കുടുംബാംഗങ്ങളുടെയും സമൂഹാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
ഉജ്ജൈൻ രൂപതയിൽ ചന്ദുക്കേടി മിഷൻ സ്റ്റേഷനിൽ സേവനം ചെയ്തിരുന്ന സിസ്റ്റർ ജെസീന 2004 ഓഗസ്റ്റ് 21- ന് ഉജ്ജൈനിലെ ഡിഎസ്ടി സഭയുടെ പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും ഇന്റേണൽ ഓഡിറ്റിംഗിനായി വന്ന സിസ്റ്റർ സിജി കിഴക്കേപറമ്പിലിനെ തിരികെ യാത്ര അയയ്ക്കാനായി റോഡരികിൽ ബസ് കാത്ത് നിൽക്കുമ്പോൾ അമിത വേഗത്തിൽ വന്ന ഒരു വാഹനം സിസ്റ്റർ സിജിയെ ഇടിച്ച് തെറിപ്പിക്കുകയും സിസ്റ്റർ സിജി തൽക്ഷണം മരണമടയുകയും ചെയ്തു.
ഈ ദാരുണ സംഭവത്തിന്റെ ദൃക്സാക്ഷിയായ സിസ്റ്റർ ജെസീനയെ ഈ ദുരന്തം വല്ലാതെ തളർത്തിക്കളഞ്ഞു. പിന്നീട് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങിയ സിസ്റ്റർ ജെസീനക്ക് ഉജ്ജൈനിൽ ചികിത്സകൾ നൽകികൊണ്ടിരുന്നു. എന്നാൽ കൂടുതൽ ശ്രദ്ധയും വിദഗ്ധ ചികിത്സയും കൊടുക്കുന്നതിനായി 2011ൽ കേരളത്തിലേക്ക് കൊണ്ടുപോന്നു. കഴിഞ്ഞ 10 വർഷമായി സിസ്റ്റർ ജെസീന കാക്കനാട് കുസുമഗിരി ആശുപത്രിയിൽ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു.
സിസ്റ്റർ ജെസീന 2009 ലും 2011 ലും ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുകയുണ്ടായപ്പോൾ അന്നത്തെ മേജർ സുപ്പീരിയേഴ്സ് മാതാപിതാക്കളെ യഥാക്രമം പാലായിലും വാഴക്കാലയിലുള്ള കോൺവെന്റുകളിലേക്ക് വിളിച്ച് വിശദവിവരം പറയുകയും 2011ൽ ചികിത്സക്കായി കുറച്ചു ദിവസം വീട്ടിൽ കൊണ്ടു പോകുകയും ചെയ്തിരുന്നു. വീട്ടിൽ അവധിക്കു പോകുമ്പോൾ ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നിന്റെ വിവരങ്ങൾ മാതാപിതാക്കളെ ബോധിപ്പിക്കുകയും മരുന്നു കൊടുത്തു വിടുകയും പതിവാണ്.
എറണാകുളം അതിരൂപതയിലെ വാഴക്കാല ഇടവകയിലുള്ള ഡിഎസ്ടി കോൺവെന്റിലേക്ക് 2019 നവംബർ മാസത്തിൽ ആണ് സിസ്റ്റർ ജെസീന ചികിത്സാർഥം ട്രാൻസ്ഫർ ആയിവന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് സിസ്റ്റർ ജെസീന ഡിപ്രഷൻ പോലുള്ള അസ്വസ്ഥത കാണിക്കുകയും അടുത്തടുത്ത് ഡോക്ടറെ കണ്ട് നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇന്നലെ (ഫെബ്രു. 14, ഞായറാഴ്ച) രാവിലെ സിസ്റ്റർ ജെസീനയ്ക്ക് ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനാൽ പള്ളിയിൽ പോകാതെ കോൺവെന്റിൽ ഇരുന്ന് വിശ്രമിക്കാൻ മദർ നിർദ്ദേശിച്ചതനുസരിച്ച് സിസ്റ്റർ ജെസീന വിശ്രമിക്കാനായി മുറിയിലേക്ക് പോയി. എന്നാൽ കുറച്ച് സമയം വിശ്രമിച്ച ശേഷം സിസ്റ്റർ ജെസീന എഴുന്നേറ്റ് അവിടെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ട് സിസ്റ്റേഴ്സിനു പ്രഭാത ഭക്ഷണവും 10. 30 ന് ചായയും മുറിയിൽ എത്തിച്ചു കൊടുത്തിരുന്നു.
പിന്നീട് ഉച്ചയൂണിന്റെ സമയത്ത് സിസ്റ്റർ ജെസീനയെ കാണാതിരുന്നപ്പോൾ കോൺവെന്റിൽ ഉണ്ടായിരുന്ന മറ്റ് സിസ്റ്റേഴ്സ് അവരെ അന്വേഷിച്ച് മുറിയിൽ ചെന്നെങ്കിലും അവിടെയും കാണാത്തതിനാൽ കോൺവെന്റിലും പരിസരത്തും അന്വേഷിക്കുകയും തുടർന്നും കാണാതെ വന്നതിനാൽ മേലധികാരികളെ അറിയിക്കുകയും പിന്നീട് അവരുടെ നിർദ്ദേശപ്രകാരം പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. അതിനുശേഷമുള്ള അന്വേഷണത്തിലാണ് വൈകുന്നേരം ആറു മണിയോടെ സിസ്റ്റർ ജെസീനയെ സമീപത്തെ പാറമടയില് മരിച്ച നിലയില് കണ്ടെത്തിയത്.
തങ്ങളുടെ സഹോദരിയായ സിസ്റ്റർ ജെസീനയുടെ ആകസ്മികമായ മരണത്തിൽ വേദനിച്ചിരിക്കുന്ന ഈ വേളയിൽ മാധ്യമങ്ങളിൽ കൂടിയും സോഷ്യൽ മീഡിയവഴിയും കിവംദന്തികൾ പരത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും സഭ പിആർഒ സിസ്റ്റർ ജ്യോതി മരിയ ഡിഎസ്ടി വാർത്താക്കുറിപ്പിൽ അഭ്യർഥിച്ചു.