തൃശൂർ: സാഗർ രൂപതയുടെ മുൻ ബിഷപ് മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ (91) കാലംചെയ്തു. വിരമിച്ചശേഷം 2006 മുതൽ തൃശൂർ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഇന്നു രാവിലെ കിടക്കയിൽ അബോധാവസ്ഥയിൽ കണ്ട അദ്ദേഹത്തെ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംസ്കാരം പിന്നീട്.
തൃശൂർ അതിരൂപതയിലെ അരണാട്ടുകര ഇടവകയിലെ ലാസർ നീലങ്കാവിലിന്റെയും കുഞ്ഞനം പാലത്തിങ്കലിന്റെയും മകനായി 1930 മാർച്ച് 19 നു ജനിച്ചു. 1950 ഒക്ടോബർ 15 ന് അന്പഴക്കാട് സെന്റ് തെരേസാസ് ആശ്രമത്തിൽ ചേർന്നതോടെയാണ് പേരിനൊപ്പം പാസ്റ്റർ എന്ന പേരുകൂടി ചേർത്തത്.
1960 മെയ് 17 ന് ബംഗളൂരു ധർമാരാം ചാപ്പലിൽ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. തൃശൂർ രൂപതയിലെ സോഷ്യൽ ആക്ഷൻ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു ആദ്യ നിമയനം. കാത്തലിക് ലേബർ അസോസിയേഷന്റെ ഡയറക്ടറായിരുന്നു. റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്ന് സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടി.
1987 ഫെബ്രുവരി 22 ന് സാഗർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനാതി. തൃശൂർ രൂപത മെത്രാൻ മാർ ജോസഫ് കുണ്ടുകുളത്തിൽനിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 19 കൊല്ലം സാഗർ രൂപതയെ നയിച്ച പിതാവ് 2006 ഫെബ്രുവരി രണ്ടിന് വിശ്രമജീവിതത്തിലേക്കു പ്രവേശിച്ചു.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജർമൻ, ഇറ്റാലിയൻ, ലാറ്റിൻ എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാമായിരുന്നു. സിഎംഐ സന്യാസ സമൂഹത്തിന്റെ ജനറൽ മിഷൻ കൗണ്‍സിലറായി പ്രവർത്തിച്ചിട്ടുണ്ട്.
ആത്മകഥയായ ’ദൈവമേ അങ്ങെന്നെ ഉയർത്തി’ അടക്കം നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മാർ ജോസഫ് നീലങ്കാവിലിന്റെ നാലു സഹോദരിമാരിൽ രണ്ടു പേർ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സമൂഹത്തിലെ സിസ്റ്റർമാരാണ്.