ആലപ്പുഴ: ചേർത്തലയിൽ വീണ്ടും ആക്രമണം. നാഗംകുളങ്ങരയിൽ ആർഎസ്എസ് ഗഡനായക് നന്ദുവിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് ചേർത്തലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഇതിനിടെയാണ് വീണ്ടും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആക്രമണവുമായി രംഗത്തെത്തിയത്.
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ചേർത്തല സ്വദേശി അഡ്വ: പി. രാജേഷി ൻ്റെ വീടാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അടിച്ചു തകർത്തത് . വീടിനു മുന്നിൽ സൂക്ഷിച്ചിരുന്ന കാറും ബൈക്കും അക്രമികൾ അടിച്ചു തകർത്തിട്ടുണ്ട്. നന്ദുവിൻറെ സംസ്കാരചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപാണ് വീണ്ടും പ്രദേശത്ത് ആക്രമണം ഉണ്ടായത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ജില്ല മജിസ്ട്രേറ്റ് കൂടിയായ ജില്ല കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. വ്യാഴാഴ്ച മുതല്‍ മൂന്നുദിവസത്തേക്കാണ് നടപടി. 1973 ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ 144 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാൽ പോലീസ് നിഷ്ക്രിയമായതിനാലാണ് വീണ്ടും അക്രമം ഉണ്ടായത് എന്ന് ആരോപണം ഉയർന്നിട്ടുണ്ട്.