ലക്‌നൗ : കാശി വിശ്വാനാഥ ക്ഷേത്രവും, ഗ്യാൻവാപ്പി മസ്ജിദും അടങ്ങുന്ന സമുച്ഛയത്തിൽ സർവ്വേ നടത്താൻ പുരാവസ്തു വകുപ്പിനോട് ഉത്തരവിട്ട് വാരണാസി കോടതി. ക്ഷേത്ര ഭൂമി കയ്യേറിയാണ് മസ്ജിദ് നിർമ്മിച്ചതെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് നടപടി. സർവ്വേ നടത്തിപ്പിന്റെ ചിലവ് വഹിക്കാൻ കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി.
കോടതി ഉത്തരവ് ലഭിച്ച പശ്ചാത്തലത്തിൽ സർവ്വേയ്ക്കായുള്ള നടപടികൾ ഉടൻ ആരംഭിക്കാനാണ് പുരാവസ്തു വകുപ്പിന്റെ തീരുമാനം. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. 2020 ൽ വാരണാസി അതിവേഗ കോടതിയും സർവ്വേ നടത്താൻ ഉത്തരവിട്ടിരുന്നു.
മസ്ജിദ് നിർമ്മിച്ചത് ക്ഷേത്ര ഭൂമി കയ്യേറിയാണെന്നും, അതിനാൽ മസ്ജിദ് പൊളിച്ചു നീക്കി ഭൂമി ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ വിജയ് ശങ്കർ രസ്‌തോഗിയാണ് കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിന്റെ ഒരു ഭാഗം പൊളിച്ച് 1664 ൽ ഔറംഗസേബ് മസ്ജിദ് നിർമ്മിച്ചതെന്നും ഹർജിയിൽ പറയുന്നു.