ആലുവ:വില്‍പനക്കായി കൊണ്ട് വന്ന 25 ഗ്രാം ഹാഷിഷും 9 ഗ്രാം എം.ഡി.എം മായി യുവാവ് പിടിയില്‍. പട്ടിമറ്റം കുമ്മനോട് പറക്കാട് വീട്ടില്‍ അനസ് (32) ആണ് റെയില്‍വേ സ്റ്റേഷനു സമീപം വെച്ച് ആലുവ പോലീസിന്‍റെ പിടിയിലായത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്. മയക്കുമരുന്നുകൾക്ക് രണ്ടു ലക്ഷത്തോളം രൂപ വിലവരും. ഗോവയിൽ. നിന്നുമാണ് സാധനം കൊണ്ടുവന്നത്. യുവാക്കളുടെ ഇടയിൽ വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. കുറച്ചു ദിവസങ്ങളായി എസ്.പി കാർത്തിക്കിന്‍റെ നേതൃത്യത്തിലുള്ള ടീമിന്‍റെ നിരീക്ഷണത്തിലായിരുന്നു അനസ്. അന്വേഷണ സംഘത്തില്‍ ആലുവ ഡി.വൈ.എസ്.പി ടി.എസ്.സിനോജ്, ഇന്‍സ്പെക്ടര്‍ പി.എസ്.രാജേഷ്, എ.എസ്.ഐ മാരായ ആർ.വിനോദ്, വി.എ.ജൂഡ് കെ.ജെ.ടോമി, പി.എസ്.സുരേഷ്, സി.പി.ഒ മാരായ അഷറഫ്, മാഹിന്‍ഷാ അബൂബക്കര്‍, ടി.എ.ഷെബിന്‍ എന്നിവരുമുണ്ടായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പ്രകാരം ബാറുകള്‍ക്കും മറ്റും പ്രവര്‍ത്തനാനുമതി നിഷേധിച്ച സാഹചര്യത്തില്‍ വ്യാജ വാറ്റും, അനധികൃത മദ്യ വില്‍പ്പനയും, മയക്കുമരുന്ന് കടത്തും തടയുന്നതിന് ജില്ലാ പോലീസ് മേധാവി കർശന നിര്‍ദ്ദേശം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധനകള്‍ ശക്തക്കിയിട്ടുണ്ട്.