ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സിന് മുൻപായി ഇന്ത്യൻ താരങ്ങൾക്ക് ഊർജ്ജം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതീക്ഷകളുടെ ഭാരം ഏറ്റെടുക്കരുതെന്നും, നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വെർച്വലായി നടന്ന സംവാദത്തിൽ യുവജനകാര്യ- കായിക മന്ത്രി അനുരാഗ് താക്കൂർ, നിയമമന്ത്രി കിരൺ റിജിജു, കായിക സഹമന്ത്രി നിസിത് പ്രമാണിക് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം വെർച്വൽ മീറ്റിംഗിൽ പങ്കെടുത്തു.
ആർച്ചർ ദീപിക കുമാരിയോട് സംവദിച്ചുകൊണ്ടായിരുന്നു തുടക്കം. എന്റെ അവസാന മാൻ കി ബാത്തിന്റെ സമയത്ത്, ഞാൻ നിങ്ങളെക്കുറിച്ചും മറ്റ് കായികതാരങ്ങളെക്കുറിച്ചും സംസാരിച്ചു. നിങ്ങൾ ഇപ്പോൾ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്, നിങ്ങളുടെ യാത്രയെക്കുറിച്ച് അറിയാൻ ലോകം ആഗ്രഹിക്കുന്നു, നിങ്ങളുടെ കുട്ടിക്കാലത്ത് എനിക്കറിയാമെന്നും പ്രധാനമന്ത്രി ദീപിക കുമാരിയോട് പറഞ്ഞു.
കായികതാരങ്ങളായ മേരി കോം (ബോക്സർ), സാനിയ മിർസ (ടെന്നീസ്), മാനിക ബാത്ര (ടേബിൾ ടെന്നീസ്), ഡ്യൂട്ടി ചന്ദ് (സ്പ്രിന്റർ), ദീപിക കുമാരി (അമ്പെയ്ത്ത്), സജൻ പ്രകാശ് (നീന്തൽ) തുടങ്ങിയ താരങ്ങളുമായെല്ലാം പ്രധാനമന്ത്രി നേരിട്ട് സംവദിക്കുകയും ചെയ്തു. ഒളിമ്പിക്സിന് പുറപ്പെടുന്നതിന് മുൻപ് പ്രധാനമന്ത്രിയുമായി സംസാരിക്കുന്നത് ഓരോ അംഗത്തിനും ലഭിക്കുന്ന ബഹുമാനവും ആദരവുമാണെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ദ്രുവ് ബത്ര പ്രതികരിച്ചു.