ആലുവ:ബിനാനിപുരം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മുപ്പത്തടം പാലറ ഭാഗം മാതേലിപറമ്പ് വീട്ടിൽ അമൽ ബാബു (25) വിനെയാണ് ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ്കുമാർ ഗുപ്തയുടെ നിർദ്ദേശാനുസരണം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകശ്രമം, ദേഹോപദ്രവം, അടിപിടി, കവര്‍ച്ചാശ്രമം, മയക്കുമരുന്ന് കേസ്, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ബിനാനിപുരം, ആലുവ പോലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ജനുവരിയില്‍ ബിനാനിപുരം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകശ്രമ കേസിലും, കവര്‍ച്ച കേസിലും പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി റൂറൽ ജില്ലയിൽ ഇതുവരെ 40 പേരെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 31 പേരെ നാടുകടത്തി. റൂറല്‍ ജില്ലയില്‍ ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്നതിന് വരുംദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് എസ്.പി കെ.കാർത്തിക്ക് പറഞ്ഞു.