കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത സംവിധായകന് സനല്‍ കുമാര്‍ ശശിധരന് ജാമ്യം. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സനല്‍ കുമാറിന്റെ ഫോണ്‍ പോലീസ് കോടതിയില്‍ ഹാജരാക്കി.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മഞ്ജുവാര്യരുടെ പരാതിയിലാണ് സനൽ കുമാറിനെ അറസ്റ്റ് ചെയ്തത്. എളമക്കര പോലീസ് പാറശാലയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സനല്‍ കുമാര്‍ ശശിധരന് മഞ്ജു വാര്യരോടു പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെന്നും അതു നിരസിച്ചപ്പോഴാണ് ശല്യം ചെയ്യല്‍ ആരംഭിച്ചതെന്നുമാണ് പോലീസ് നൽകിയ വിശദീകരണം. ഇതു വ്യക്തമാക്കുന്ന മൊബൈല്‍ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായി ഡിസിപി വി.യു. കുര്യാക്കോസ് പറഞ്ഞു.
2019 ഓഗസ്റ്റ് മുതല്‍ മൊബൈല്‍ സന്ദേശങ്ങളിലൂടെയും ഇ-മെയിലിലൂടെയും ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തിയെന്നും ഇതു നിരസിച്ചതിലുള്ള വിരോധമാണ് പിന്തുടര്ന്ന് ശല്യം ചെയ്യാന്‍ കാരണമെന്നുമാണ് മഞ്ജുവാര്യര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്കിയ പരാതിയിലുള്ളത്. ഇയാളെ പിടികൂടാനായി ഇന്നലെ രാവിലെ രാവിലെ സനല്‍ കുമാറിന്റെ പെരുംകടവിളയിലെ വീട്ടിലെത്തി എളമക്കര പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പാറശാലയില്‍ ഉണ്ടെന്നു മനസിലാക്കിയ പോലീസ്, മഹാദേവര്‍ ക്ഷേത്രത്തിനു സമീപമുള്ള കുടുംബ ക്ഷേത്രത്തില്‍ പൂജ നടത്തി മടങ്ങവേ പാറശാല പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.