കൊളംബോ : സാമ്പത്തിക പ്രതിസന്ധിമൂലം തകർന്നടിയുന്ന ശ്രീലങ്കയിൽ ആക്രമണങ്ങൾ രൂക്ഷമാകുന്നു. ശ്രീലങ്കൻ മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ വീട് സമരക്കാർ കത്തിച്ചു. ഹംബൻട്ടോട്ടയിലെ മെഡമുലാനയിലുള്ള രജപക്‌സെ കുടുംബത്തിന്റെ വീടാണ് സമരക്കാർ കത്തിച്ചത്.
നിരവധി മന്ത്രിമാരുടെ വീടിന് നേരെയും ആക്രമണം നടന്നുവെന്ന് റിപ്പോർട്ടുണ്ട്. ഇന്ന് വൈകീട്ടാണ് താൻ രാജി സമർപ്പിച്ച വിവരം മഹിന്ദ സ്ഥിരീകരിച്ചത്. ഇതിന് മുന്നോടിയായി സമരം നടത്തിയ പ്രതിഷേധക്കാർക്ക് നേരെ മഹിന്ദ അനുകൂലികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. ആക്രമണത്തിനിടെ ഒരു എംപിക്ക് വെടിയേൽക്കുകയും ചെയ്തു.
പ്രതിഷേധത്തിന് ശേഷം തിരികെ പോകാൻ തീരുമാനിക്കുന്നതിനിടെയാണ് പ്രതിക്ഷത്തിന്റെ ആക്രമണം. സംഘർഷം നിർത്താൻ പോലീസ് കണ്ണീർവാതകം ഉപയോഗിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രസിഡന്റ് ഗോതബയ രാജപക്സെ മഹിന്ദയോട് രാജി ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം അംഗീകരിക്കാൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ തയാറാവുകയായിരുന്നു. ചില മന്ത്രിമാരും പ്രസിഡന്റ് ഗോതബായയുടെ തീരുമാനത്തെ അനുകൂലിച്ചു. ഇതിന് പിന്നാലെയായിരുന്നു രാജി.