ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില കുറച്ചു. കേന്ദ്ര എക്‌സൈസ് ഡ്യൂട്ടിയാണ് കുറച്ചത്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു. പാചക വാതക സബ്‌സിഡിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കേരളത്തിൽ പെട്രോളിന് 10.45 രൂപയും ഡീസലിന് 7.37 രൂപയും കുറയും.
എക്‌സൈസ് തീരുവ പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു. ഇതോടെ ഒരു ലിറ്റർ പെട്രോൾ 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും എന്ന് ധനമന്ത്രി പറഞ്ഞു.
പാചകവാതക സബ്‌സിഡിയും പുനഃസ്ഥാപിച്ചു. സിലിണ്ടറിന് 200 രൂപ വീതം സബ്‌സിഡി എന്ന നിലയിൽ 12 സിലിണ്ടറുകൾക്ക് സബ്‌സിഡി ലഭിക്കും. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്കാണ് സബ്‌സിഡി ലഭിക്കുക.
രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകാൻ ഇടയുള്ള സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. സംസ്ഥാനങ്ങൾ കൂടി ഇന്ധന വില കുറയ്‌ക്കണം എന്ന് നിർമ്മല സീതാരാമൻ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോൾ ചില സംസ്ഥാനങ്ങൾ അതിന് തയ്യാറായില്ലെന്നും ഇത്തവണയും അത് തുടരുന്ന സാഹചര്യം ഉണ്ടാവരുത് എന്നും ധനമന്ത്രി നിർദ്ദേശിച്ചു.
പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് വില കുറയ്‌ക്കാനും തീരുമാനമായിട്ടുണ്ട്. പ്ലാസ്റ്റിക് ഇറക്കുമതി ചെയ്യുമ്പോഴുള്ള കസ്റ്റംസ് തീരുവ കുറയ്‌ക്കാനും പ്ലാസ്റ്റിക് നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ തീരുവ കുറയ്‌ക്കാനും തീരുമാനമായിട്ടുണ്ട്. സ്റ്റീലിന്റെയും സിമന്റിന്റെയും വില കുറയ്‌ക്കാനും ഇടപെടൽ ഉണ്ടാകും. കെട്ടിട നിർമ്മാണ സാമഗ്രികളുടെ അസംസ്‌കൃത വസ്തുക്കളുടെ തീരുവ കുറയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത് വിലക്കയറ്റം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ