കൊച്ചി ..ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍. ഇടുക്കി അടിമാലി മുനിത്തണ്ട് ഭാഗത്ത് പുളിക്കിയില്‍ വീട്ടില്‍ ജിയോ ജോസ് മാത്യു (36) വിനെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിൽ മാറാടി ഭാഗത്ത്‌ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂത്താട്ടുകുളം ഭാഗത്തുള്ള ക്വാറിയില്‍ നിന്ന് പണവുമായി സഞ്ചരിച്ച കാറിനെ രെജിസ്ട്രേഷൻ നമ്പർ ഭാഗികമായി മറച്ചു വെച്ച മറ്റൊരു വാടക കാറിൽ കവര്‍ച്ച സംഘം പിന്തുടർന്ന് എം.സി റോഡിൽ മാറാടിയ്ക്കു സമീപം വാഹനം വട്ടം വച്ച്‌ ആക്രമിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. കേസിലുള്‍പ്പെട്ട ആറ് പ്രതികളെ ഇതിനോടകം അറസ്റ്റുചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്. മല്ലപ്പിള്ളിയിലുള്ള ക്വാറിയില്‍ രണ്ട് വര്‍ഷമായി ജെ.സി.ബി ഓപ്പറേറ്ററായി ജോലി ചെയ്തുവന്നിരുന്നയാളാണ് അറസ്റ്റിലായ ജിയോ ജോസ് മാത്യു. പണം തട്ടിയെടുക്കുന്നതിനുള്ള ഗൂഢാലോചനക്ക് ശേഷം സംഭവ ദിവസം ക്വാറിയില്‍ നിന്നും പണവുമായി കാര്‍ പുറപ്പെട്ട വിവരം മറ്റ് പ്രതികളെ യഥാസമയം അറിയിച്ച് കവര്‍ച്ചക്ക് വേണ്ടിയുള്ള സഹായം ചെയ്തുകൊടുക്കുകയായിരുന്നു. പോലീസ് പിടിയിലാകുമെന്നറിഞ്ഞ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മാറി മാറി താമസിച്ചുവരികയായിരുന്നു ഇയാള്‍. ഒളിവിലായിരുന്ന ജിയോ ജോസിനെതിരെ ലുക്ക്ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ്.മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ എം.കെ.സജീവ്, എ.എസ്.ഐ രാജേഷ്.സി.എം, ജയകുമാർ.പി.സി, സി.പി.ഒ ബിബിൽ മോഹൻ എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here