ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വിജയിച്ച ജയ്ദീപ് ധൻഖറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ധൻഖറിന്റെ അക്ബർ റോഡിലെ വസതിയിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി അനുമോദനം അറിയിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ധ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ തുടങ്ങിയ നേതാക്കളും ഉപരാഷ്ട്രപതിയെ അനുമോദിച്ചു. ബിജെപി നേതാക്കൾക്ക് പുറമേ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവ, കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശർമ, അശോക് ഗെലോട്ട്, രാഹുൽ ഗാന്ധി എന്നിവരും നിയുക്ത ഉപരാഷ്ട്രപതിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
രാജസ്ഥാനിലെ ജാട്ട് സമുദായത്തിൽ ജനിച്ച ജയ്ദീപ് ധൻഖർ അഭിഭാഷകനായാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജയ്ദീപ് ധൻഖർ പി.വി നരസിംഹറാവു പ്രധാനമന്ത്രിയായപ്പോൾ കോണ്‍ഗ്രസിൽ ചേർന്നു.
എന്നാൽ രാജസ്ഥാൻ കോണ്ഗ്രസിൻ അശോക് ഗെലോട്ട് നേതൃസ്ഥാനത്ത് എത്തിയതോടെ ബിജെപിയിലേക്ക് മാറിയ ധൻഖർ 2019 ജൂലൈയിൽ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റു. ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ധൻഖർ 346 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാർഗരറ്റ് ആൽവയെ പാരാജയപെടുത്തിയത്.