ചാൻസലർ എന്ന അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടി. രാജ്ഭവൻ ഇക്കാര്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്റർവ്യൂവിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ സംഭവത്തിൽ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ ഉൾപ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും ഗവർണർ കാരണം കാണിക്കൽ നോട്ടീയ് അയച്ചു.
സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതി പരിഗണിച്ചായിരുന്നു ഗവർണറുടെ നടപടി. വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നടപടി എടുക്കാൻ രാവിലെ ഗവർണറെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷ നൽകാൻപോലും യോഗ്യതയില്ലാത്ത ആളായിരുന്നു പ്രിയ വർഗീസ് എന്നായിരുന്നു സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതി. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് മാനദണ്ഡങ്ങൾ മറികടന്നായിരുന്നുവെന്നതിന്റെ രേഖകളും പുറത്തുവന്നിരുന്നു.
ഇന്റർവ്യൂവിന് പങ്കെടുത്തവരിൽ ഗവേഷണ പ്രസിദ്ധീകരണങ്ങൾക്കുള്ള ഏറ്റവും കുറവ് സ്കോർ പോയിന്റും അധ്യാപനപരിചയവും പ്രിയ വർഗീസിനായി രുന്നു. എന്നാൽ, ഉയർന്ന റിസർച്ച് സ്കോർ പോയിന്റുള്ളവരെ ഇന്റർവ്യൂവിന് കുറവ് മാർക്കിട്ട് പിന്തള്ളുകയായിരുന്നു.
യുജിസി ചട്ടപ്രകാരമുള്ള എട്ടു വർഷത്തെ അധ്യാപന പരിചയത്തിന് സർവകലാശാലയിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായിരുന്ന രണ്ടു വർഷത്തെ അന ധ്യാപക കാലയളവുകൂടി അധ്യാപന പരിചയമായി പ്രിയയ്ക്കുവേണ്ടി കണക്കിലെടുത്തതായും വിവരാവകാശ രേഖയിൽ പറയുന്നു. ഇതു ചട്ട വിരുദ്ധമാണ്.
156 സ്കോർ പോയിന്റ് മാത്രമുള്ള പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയപ്പോൾ ഏറ്റവും കൂടുതൽ റിസർച്ച് സ്കോർ 651 പോയിന്റുള്ള ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായ സ്കറിയ തോമസിന് രണ്ടാം റാങ്കും 645 സ്കോർ പോയിന്റുള്ള മലയാളം സർവകലാശാല അധ്യാപകനായ സി. ഗണേഷിന് മൂന്നാം റാങ്കുമാണ് നൽകിയത്.
അസോസിയേറ്റ് പ്രഫസർ തസ്തികയ്ക്ക് ആറ് അപേക്ഷകരാണുണ്ടായിരുന്നത്. ആറുപേരെയും ഇന്റർവ്യൂവിന് ക്ഷണിച്ചിരുന്നു. പ്രിയ വർഗീസിന് ഇന്റർവ്യൂവിന് 32 മാർക്ക് നൽകി ഒന്നാം റാങ്കിലെത്തിച്ചപ്പോൾ 15 വർഷത്തെ അധ്യാപനപരിചയമുള്ള ജോസഫ് സ്കറിയയ്ക്ക് 30 മാർക്കും സി. ഗണേഷിന് 28 മാർക്കു മാണ് നൽകിയത്.
സെലക്ഷൻ കമ്മിറ്റി തയാറാക്കിയ മൂന്നുപേരുടെ റാങ്ക് പട്ടികയാണ് സർവകലാശാല സിൻഡിക്കറ്റ് അംഗീകരിച്ചത്. വിസിയും സെലക്ഷൻ കമ്മിറ്റിയും പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകുകയെന്ന മുൻവിധിയോടെയാണ് ഇന്റർവ്യൂ നടത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഭാരവാഹികൾ ചാൻസലർകൂടിയായ ഗവർണർക്ക് സമർപ്പിച്ചിരുന്നു.