മീനാക്ഷി തുളസിദാസ്

കെ.ആര്‍ മീരയുടെ പ്രശസ്ത കൃതി ആരാച്ചാര്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകള്‍ ഞാനിവിടെ കുറിക്കുന്നു. സ്ത്രീകള്‍ക്ക് സ്‌നേഹിക്കാനേ അറിയൂ .വശീകരണം കലര്‍ന്ന സ്‌നേഹമാണ് പുരുഷനാഗ്രഹിക്കുന്നതെങ്കില്‍കൂടിയും.

സ്ത്രീയുടെ സ്‌നേഹവും പുരുഷന്റെ സ്‌നേഹവും രണ്ടും രണ്ടാണ്. തന്നെ വേദനിപ്പിക്കുന്നവരെയും സ്ത്രീക്ക് സ്‌നേഹിക്കാന്‍ കഴിയും എന്നാല്‍ ആഹ്ലാദിപ്പിക്കുന്നവരോട് ആയിരിക്കും എന്നും പുരുഷന്റെ സ്‌നേഹം എന്ന വാചകം എത്രയോ സത്യമാണ് . സോനാഗച്ചിയിലെ വേശ്യാ തെരുവിലേക്ക് പോകുന്ന ഭര്‍ത്താവിന് ഹൃദയം നല്‍കാതെ അവിടെ പൂര്‍വ്വ കാമുകനെ കുടിയിരുത്തിയ സ്ത്രീയെ ജീവിതത്തിലും കണ്ടിട്ടുണ്ടാവും. അത്തരം സ്ത്രീകള്‍ ചെയ്യുന്നത്, തെറ്റ് എന്ന് കരുതുന്നതില്‍ നിന്ന് അവരുടെ ഭാഗത്തെ ന്യായങ്ങള്‍ കാണാന്‍ ശ്രമിക്കുമ്പോള്‍, അവരെ മനസ്സിലാക്കാന്‍ ഭര്‍ത്താവ് തയ്യാറാകുന്നില്ല എന്നതാണ് സത്യം എന്ന് നമുക്ക് മനസ്സിലാകും.

ആദ്യപകുതി പാരമ്പര്യത്തിന്റെ അങ്കലാപ്പില്‍ അലോസരമായി തോന്നിയെങ്കിലും രണ്ടാം പകുതിയിലേക്ക് കടന്നപ്പോള്‍ അറിയുന്ന പലരുടെയും മുഖങ്ങളിലേക്ക് കഥാപാത്രങ്ങള്‍ പരിവര്‍ത്തനപെടുന്നത് ഞാന്‍ കണ്ടു, ശേഷം ഒരു സിനിമ പോലെ കാണുകയായിരുന്നു.അതില്‍ ചേതനയ്ക്ക് എന്റെ മുഖമായിരുന്നു. നിഹാരികയായും നിഹാരികയുടെ മാതാവായും പൂര്‍വ്വ പിതാമഹന്റെ ധര്‍മ്മ പത്‌നിയായ ചിന്മയീദേവിയായും മാറിയ മുഖം എന്റെ അമ്മയുടേതായിരുന്നു. കാരണം അത്രയും നിര്‍ജീവമായ അവസ്ഥകള്‍ അവരുടെ ചിരിയില്‍ മാത്രമാണ് ഞാന്‍ കണ്ടത്. ഓരോ സമയവും ഞാന്‍ അവരെ സാദാ വീക്ഷിച്ചുകൊണ്ട് ഇരിക്കാറുണ്ടായിരുന്നു. മനസ്സിനെ അടുത്ത് അപഗ്രഥിക്കുകയും ആരും കണ്ടെത്താത്ത മനസ്സിന്റെ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുക എന്നത് എന്റെ വിനോദമായിരുന്നു. എന്നെ പോലും ഞാന്‍ ഒരു പാഠ്യവിഷയമാക്കി സങ്കടങ്ങള്‍ പഠിച്ചിട്ടുണ്ട്. സഞ്ജയ് കുമാര്‍ മിത്രക്ക് എത്ര ആലോചിച്ചിട്ടും മനസ്സ് നല്‍കിയ മുഖം ഒന്നായിരുന്നു . ഫോണിഭൂഷണ്‍ ഗ്രന്ദമാലിക്കിന് എന്റെ പിതാവിന്റെ അച്ഛന്റെ മുഖമായിരുന്നു. രാമുദാ എന്ന കഥാപാത്രത്തിനു സമാനമായ മുഖം നല്‍കാന്‍ മനസ് ഒരിക്കലും അനുവദിക്കാത്തത് അങ്ങോളമിങ്ങോളം സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിച്ചു. എത്രയാണെങ്കിലും വേണ്ടപ്പെട്ടവരുടെ നിസ്സഹായാവസ്ഥ കണ്ടു നില്‍ക്കാന്‍ ചേതനയോളം ശക്തി എനിക്കുമില്ല എന്നത് തന്നെ. യതീന്ദ്രനാഥ് എന്ന കൊലയാളിക്ക് ഞാന്‍ വധശിക്ഷ കാത്തിരിക്കുന്ന ആ കൊലയാളിയുടെ മുഖമായിരുന്നു. കഴിഞ്ഞ 12 കൊല്ലമായി ജയിലില്‍ സ്വപ്ന ജീവിതം നയിക്കുകയാണ് അയാള്‍. അന്നെനിക്ക് പത്ത് വയസ്സ്. ഞാന്‍ അറിയുന്ന വ്യക്തികള്‍ ഇത്രയും വലിയ തെറ്റുകള്‍ ചെയ്യുമെന്ന് ആദ്യമായി മനസിലാക്കിയത് അയാളിലുടെ ആയിരുന്നു. മൃതദേഹം അടക്കം കാണാന്‍ ഞാനും പോയിരുന്നു. അത് മഴയുള്ള സായാഹ്നമായിരുന്നു. അവളുടെ കഴുത്ത് ഒടിഞ്ഞു പോയിരുന്നു. എത്ര നേരെയാക്കി വെച്ചാലും അത് സൈഡിലേക്ക് തന്നെ വീണു പോവുമായിരുന്നു. ആ പെണ്‍കുട്ടി അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ ഒരുപാട് വട്ടം പോകണം എന്ന് ഞാന്‍ പിന്നീട് ആഗ്രഹിച്ചെങ്കിലും ഒരുവട്ടം പോലും പോയില്ല. മാര്‍ബിളിലോ ഗ്രാനൈറ്റിലോ പേര് എഴുതി ചേര്‍ക്കാന്‍ ആരും മെനക്കെട്ടിട്ടുണ്ടാവില്ലായിരിക്കും. ആ സ്ഥലം കാടുകയറി തിരിച്ചറിയാനാവാത്ത വിധം ആയി പോയിരിക്കും. അവളും അവള്‍ ശേഷിപ്പിച്ച ഓര്‍മ്മകളും എല്ലാവരുടെയും മനസ്സില്‍ നിന്ന് മാഞ്ഞുപോയിരിക്കാം. വേണ്ടപ്പെട്ടവരായി ഭൂമിയില്‍ ഇന്നവള്‍ക്കു ആരുമില്ല. ഭൂമി അവളെ മറന്നുപോയിരിക്കാം.

ഇതിനെക്കാള്‍ ഭേദമാണ് കേരളത്തിന്റെ അവസ്ഥ എന്ന് എനിക്ക് വായിച്ചുതുടങ്ങിയപ്പോള്‍ തോന്നിയിരുന്നു. കാരണം ശവമഞ്ചങ്ങള്‍ വഹിച്ചുകൊണ്ടുപോകുന്ന ഇടുങ്ങിയ വീചികളും വലിയ വീടിന്റെ ദാരിദ്ര്യം തോന്നിക്കുന്ന നിര്‍ജീവമായ അവസ്ഥയും നിര്‍വികാരതയും എന്റെ മനസ്സില്‍ കൂടുതല്‍ ഏകാന്തതയാണ് നല്‍കിയത്, മറ്റൊരു പഥേര്‍ പാഞ്ചാലി. ആ രൂപങ്ങള്‍ക്കെല്ലാം അന്നോളം ഞാന്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ കൂട്ടാനും സാധിച്ചു.

മധ്യവര്‍ഗ്ഗത്തിലാണ് ഞാനും ജനിച്ചത്. സമ്പന്നരുടെ വിശാലവും സമൃദ്ധവുമായ ജീവിതവും ദരിദ്ര്യത്തിന്റെ മൂകവും ഏകാന്തവുമായ ജീവിതവും എന്നില്‍ വന്നു പൊയ്‌ക്കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ ഏത് തരത്തില്‍പ്പെട്ട വ്യക്തിയുടെയും സംഘര്‍ഷങ്ങള്‍ മനസ്സ് കൊണ്ട് മനസിലാക്കാന്‍ സാധിക്കുക ഇത്തരകാരുടെ പ്രത്യേകതയാണ്.

അനുരാഗം എന്ന വികാരത്തിനു ഭാഷ അവശ്യമില്ല. കാലം ഓരോന്നിലും വരുത്തുന്ന മാറ്റങ്ങള്‍ എന്റെ പ്രിയപ്പെട്ട പാഠ്യവിഷയങ്ങളാണ്. അറിയാത്ത ലോകത്തിലെ ഭൂതകാലം എന്നെയും വേദനിപ്പിച്ചിട്ടുണ്ട്. ഇതിലധികം സങ്കല്പങ്ങളുടെ ലോകത്ത് ജീവിക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ട് യഥാര്‍ത്ഥ്യങ്ങളുടെ ലോകത്തേക്ക് മടങ്ങുന്നു.

ഒരു സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് പൂര്‍ണ്ണ സ്ത്രീയിലേക്കുള്ള ചേതനയുടെ വളര്‍ച്ച കഥയുടെ തീക്ഷ്ണത മൂര്‍ച്ഛിപ്പിച്ചു. സഞ്ജയ് മിത്രയെ എതിര്‍ക്കാന്‍ അറിയാതെ നിന്ന ചേതനയില്‍ നിന്ന് അയാള്‍ക്ക് ഭീഷണിയായി ഉയരാന്‍ ചേതനയ്ക്ക് സാധിച്ചത് തീക്ഷ്ണമായ ഒരു മനസ്സില്‍ നിന്നും ഉയിരെടുത്ത സൃഷ്ടി ആയതിനാലാണ്. ചതിക്കപ്പെട്ടു കഴിയുമ്പോള്‍ പെണ്‍കുട്ടികള്‍ പെട്ടെന്നു വളരും.

മരണത്തെക്കാള്‍ അനുചിതമായി മറ്റൊന്നുമില്ല. എത്രയൊക്കെ വായിച്ചു. ഇത് ഞാനാണ് എന്ന് തെറ്റിദ്ധരിക്കരുത്. ഇത് ഞാനല്ല. പക്ഷെ ഞാനില്ലാതെ ഇത് പൂര്‍ണ്ണമാവുകയുമില്ല.

ഉള്‍പ്പലവര്‍ണയുടെത് ഉള്‍പ്പെടെ പല കഥകളും മുന്‍പ് കേട്ടിട്ടുള്ള പ്രതീതി ജനിപ്പിക്കുന്നു. ഒരുപക്ഷെ ഈ ആശയങ്ങള്‍ മറ്റെവിടെനിന്നെങ്കിലും മീരയുടെ മനസ്സില്‍ ചേക്കേറിയതാവാം.

‘അയാള്‍ ഒറ്റിക്കൊടുത്തത് എന്റെ സ്‌നേഹത്തെ ആയിരുന്നു. സ്‌നേഹിക്കുമ്പോള്‍ ദുര്‍ബലമാകുന്ന എന്റെ ശരീരത്തെ. എന്റെ ആത്മാവിനെ സ്വാതന്ത്ര്യത്തോടുള്ള എന്റെ ആസക്തിയെ’…..

LEAVE A REPLY

Please enter your comment!
Please enter your name here