തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തി. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ആറ് മുതൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. മരുന്ന് വാങ്ങാനല്ലാതെ ആരെയും വീടിനു പുറത്തിറങ്ങാൻ അനുവദിക്കില്ല. മരുന്ന് കടകളിൽപോകുന്നവർ സത്യവാങ്മൂലം കൈയിൽ കരുതണം.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുവദിക്കുമെങ്കിലും വാങ്ങാൻ ആളുകൾക്ക് അനുവാദമില്ല. പോലീസ് നൽകുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുന്നവർക്ക് സാധനങ്ങൾ വീടുകളിൽ എത്തിച്ചുകൊടുക്കും. നഗരത്തിലേക്കുള്ള പ്രവേശിക്കാനും പുറത്തേയ്ക്കിറങ്ങാനുമുള്ള വഴിയൊഴിച്ച് മറ്റെല്ലാം അടയ്ക്കും. കെഎസ്ആർടിസി ഡിപ്പോ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും.
ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കോടതികളിൽ കേസ് പരിഗണിക്കുന്നത് മാറ്റി. ഒരാഴ്ചത്തേക്ക് കോടതികളിൽ കേസുകൾ പരിഗണിക്കില്ല. സമ്പർക്ക രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം.