അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ
ആലുവ: കണ്ടെയ്ൻമെൻറ് സോണിൽ പാലിക്കേണ്ട പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ റൂറൽ പോലീസ് പുറത്തിറക്കി. സംസ്ഥാന/ കേന്ദ്രഭരണ സർക്കാരുകളുടെ ഓഫീസുകൾ, അവയുടെ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ മുതലായവ അടച്ചിരിക്കും. ഗവൺമെൻറ്, സ്വയംഭരണ / സബോർഡിനേറ്റ് ഓഫീസുകൾ, പബ്ലിക് കോർപ്പറേഷനുകൾ എന്നിവയുടെ ഓഫീസുകൾ അടച്ചിരിക്കും.
എന്നാൽ പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പൊതു യൂട്ടിലിറ്റികൾ (പെട്രോളിയം, സിഎൻജി, എൽപിജി, പിഎൻജി പമ്പുകൾ ഉൾപ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉൽപാദന, ട്രാൻസ്മിഷൻ യൂണിറ്റുകൾ, പോസ്റ്റോഫീസുകൾ, ബാങ്കുകൾ, നാഷണൽ ഇൻഫോർമാറ്റിക്സ് സെൻറർ, എന്നിവ പ്രവർത്തിക്കും.
പോലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് എമർജൻസി സർവീസസ്, ഡിസാസ്റ്റർ മാനേജ്മെൻറ്, ജയിലുകൾ, ജില്ലാ ഭരണം, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ പ്രവർത്തിക്കും
വൈദ്യുതി, വെള്ളം, ആരോഗ്യ വിഭാഗം എന്നീ കേന്ദ്രങ്ങൾ പ്രവർത്തിക്കും. അവശ്യ സേവനങ്ങൾക്ക് ആവശ്യമായ ഉദ്യോഗസ്ഥർ മാത്രമേ പാടുള്ളൂ.
ഡിസ്പെൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസ് തുടങ്ങിയ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉൽപാദന, വിതരണ യൂണിറ്റുകളും ഉൾപ്പെടെ എല്ലാ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും തുടർന്നും പ്രവർത്തിക്കും. എല്ലാ മെഡിക്കൽ ഓഫീസർമാർ, നേഴ്‌സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, മറ്റ് ആശുപത്രി സഹായ സേവനങ്ങൾ എന്നിവർക്കുള്ള ഗതാഗതം അനുവദനീയമാണ്.
എടിഎമ്മുകൾ കണ്ടെയ്‌ൻമെന്റ് സോണിനുള്ളിൽ പ്രവർത്തിക്കാൻ അനുവദിക്കും.
ബാങ്ക് മിനിമം ആളുകളെ വച്ച് പ്രവർത്തിപ്പിക്കാം. ഇടപാടുകാരെ പ്രവേശിപ്പിക്കില്ല. പൊതുഗതാഗത സേവനങ്ങൾ താൽക്കാലികമായി നിർത്തിവക്കും. കണ്ടെയ്‌ൻമെൻറ് സോണിലൂടെ യാത്ര ചെയ്യുമ്പോൾ ആരെയും എവിടെയും നിർത്താൻ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും.
അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ നിശ്ചിത കാലയളവിൽ പ്രവർത്തിക്കാൻ അനുവദിക്കും.
സൂപ്പർമാർക്കറ്റുകൾ അടക്കണം. പക്ഷേ കണ്ടെയ്‌ൻമെൻറ് സോണിനുള്ളിൽ താമസിക്കുന്ന ആളുകളെ ഉപയോഗിച്ച് ഇനങ്ങൾ ഹോം ഡെലിവറി ചെയ്യാൻ കഴിയും. കണ്ടെയ്‌ൻമെന്റ് സോണിന് പുറത്ത് നിന്ന് വരാൻ ഡെലിവറി ബോയ്സിനെ അനുവദിക്കില്ല.
കോവിഡുമായി ബന്ധപ്പെട്ട ചുമതലകളിലും മറ്റ് അവശ്യ സേവനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെയ്‌ൻമെന്റ് സോൺ യാത്ര നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി. എയർ പോർട്ട് റയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ക്വാറന്റൈനിലേക്ക് പോകുന്നവർക്ക് സോണിൽ പ്രവേശിക്കാം. ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന മുൻകരുതലുകൾ സ്വീകരിക്കണം.
ഈ കർശന നിയന്ത്രണങ്ങൾ അടിസ്ഥാനപരമായി ആളുകളുടെ യാത്രയുമായി ബന്ധപ്പെട്ടതാണെന്നും ചരക്കു നീക്കങ്ങളുമായി ബന്ധമില്ലാത്തതുമാണ്.
നിയന്ത്രണ നടപടികൾ ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ അനുസരിച്ച് നടപടിയെടുക്കുമെന്ന് എസ്.പി കെ.കാർത്തിക് അറിയിച്ചു.