റിയാദ് : രാജ്യത്തെ ഏറ്റവും മികച്ച നഴ്സുമാർക്ക് സൗദി ഭരണകൂടം നൽകുന്ന അംഗികാരം മലയാളി നഴ്സിനു ലഭിച്ചു. ജിസാനിലെ അബൂ അരിഷ് ജനറൽ ആശുപത്രിൽ ഹെഡ് നഴ്സായി ജേലി ചെയ്യുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശിനിയായ ഷീബാ അബ്രഹാമിനെ തേടിയാണ് സൗദി ഗവൺമെന്റിന്റെ ഉന്നത അംഗീകാരം എത്തിയത്.
കഴിഞ്ഞ 20 വർഷമായി ഷീബയുടെ ആതുര സേവന രംഗത്തെ ആത്മാർത്ഥതയും അർപ്പണ മനോഭാവവും കണക്കിലെടുത്തതാണ് ഈ ആദരവ് നൽകിയത്.
സൗദി അറേബ്യയിലെ എല്ലാ പ്രവിശ്യകളിലുമുള്ള നഴ്‌സുമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 ആരോഗ്യ പ്രവർത്തകരിൽ ഈ അംഗീകാരം നേടിയെടുത്ത ഏക വിദേശിയാണ് സിസ്റ്റർ ഷീബാ അബ്രഹാം. ഇതിനു മുൻപും ഷീബയെ തേടിധാരാളം അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്.
കണ്ണൂർ പയ്യാവൂരിലെ എരുവേശ്ശി സ്വദേശി വാഴക്കാട്ട് എബ്രഹാം, കൈപ്പുഴ ഫിലോമിന ദമ്പതികളുടെ മകളായി ജനിച്ച ഷീജ നഴ്സിങ്ങ് പഠന ശേഷം ബംഗ്ളുവിലും മുംബൈയിലുമായി ആറു വർഷത്തോളം ആതുര സേവന രംഗത്ത് സേവനം അനുഷ്ടിച്ചു.
കഴിഞ്ഞ 14 വർഷമായി അബൂ അരീഷ് ജനറൽ ഹോസ്പിറ്റലിൽ ഹെഡ് നഴ്സായി ജോലി ചെയ്തു വരികയാണ്. സ്വദേശികൾക്കൊപ്പം ഇന്ത്യൻ വംശജരുടെയും ഏറെ പ്രിയങ്കരിയാണ് ഷീബ ചേച്ചി എന്നറിയപ്പെടുന്ന ഷീബ അബ്രഹാം.
ഭർത്താവ് ഷീൻസ് ലൂക്കോസ് ബിസിനസ് മേഘലയിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളായ സിവർട്ട് ഷീൻസ്, സ്റ്റുർട്ട് ഷീൻസ് എന്നവരാണ് മക്കൾ.
നിരവധി ഇന്ത്യക്കാർക്ക് എന്നും സഹായ ഹസ്തവുമായി എത്തുന്ന ഷീബ സിസ്റ്ററിന് ജിസാൻ കെഎംസിസി സെൻട്രൽ കമ്മറ്റി ആദരിച്ചു. ഇന്ത്യൻ കോൺസുലേറ്റ് സോഷ്യൽ വെൽഫെയർ അംഗവും ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ ഹാരിസ് കല്ലായി കെഎംസിസി യുടെ ഉപഹാരം സിസ്റ്റർ ഷീബക്ക് സമർപ്പിച്ചു.