തിരുവനന്തപുരം : പാവപ്പെട്ട കർഷകർക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പി എം കിസാൻ പദ്ധതി. വർഷം ആറായിരം രൂപ കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിക്കുന്ന ഈ കേന്ദ്ര പദ്ധതിക്ക് വളരെ വലിയ  സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ കർഷകരെന്ന വ്യാജേന നിരവധി പേർ പദ്ധതിയിൽ പങ്കാളികളായി പണം കൈപ്പറ്റുന്നു എന്ന പരാതി ഉയർന്നതോടെ ആദായ നികുതി നൽകുന്ന സമ്പന്നഗണത്തിൽ ഉള്ളവരെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കുന്ന നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇത്തരക്കാരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്ത് വിട്ടിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് ആദായനികുതി അടയ്ക്കുന്ന 15163 ആളുകൾ കർഷകർക്കുള്ള ധനസഹായം കൈപ്പറ്റുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള ഇവരുടെ വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റ് പ്രകാരം എറണാകുളം ജില്ലയിൽ നിന്നുമാണ് കൂടുതൽ അനർഹർ പദ്ധതിയുടെ ആനുകൂല്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്. 2079  പേരാണ് ഇവിടെ അനർഹമായി പദ്ധതിയിൽ ചേർന്നിട്ടുള്ളത്. ആദായനികുതി അടയ്ക്കുന്ന ഇത്തരക്കാർ പി എം കിസാൻ പദ്ധതിയിലൂടെ കൈപ്പറ്റിയ തുക തിരിച്ചടയ്‌ക്കേണ്ടിവരും. ഇതു സംബന്ധിച്ചുള്ള നടപടികൾ സ്വീകരിക്കാൻ കൃഷി ഡയറക്ടർ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർക്ക് നിർദേശം നൽകി .സാധാരണക്കാരായ കർഷകർക്കാണ് കിസാൻ പദ്ധതി പ്രകാരം പണം ലഭിക്കുക. 2000 രൂപവീതം ഒരു വർഷത്തിൽ മൂന്ന് തവണയായി ലഭിക്കുന്നത്. കേരളത്തിൽ മാത്രം 36.7 ലക്ഷം അപേക്ഷകരാണ് ഈ പദ്ധതിയിലുള്ളത്. പദ്ധതിയുടെ മാർഗ നിർദേശത്തിൽ ആദായനികുതി അടയ്ക്കുന്നവർ അംഗങ്ങളാവരുതെന്ന് പ്രത്യേകം സൂചിപ്പിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here