കൊച്ചി:അന്തർ സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിന്‍റെ തലവനായ ആന്ധ്ര സ്വദേശി എറണാകുളം റൂറൽ പോലിസിന്‍റെ പിടിയിൽ. ആന്ധ്രപ്രദേശ്, മകവാരപാളയം സീതണ്ണ അഗ്രഹാരത്തിൽ, പല്ലശ്രീനിവാസ റാവു (26) ആണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്യത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. മകവാര പാളയത്തിൽ ടാക്സി ഓടിക്കുന്ന ഇയാള്‍ ആദിവാസി മേഖലയുമായി അടുത്തബന്ധമുള്ളയാളാണ്. മലയാളികൾ കഞ്ചാവിനായി എത്തുമ്പോൾ വന്ന് ബന്ധപ്പെടുകയാണ് ഇയാളുടെ പതിവ്. വിജയവാഡയിൽ നിന്നും മൂന്നൂറ് കിലോമീറ്റർ ഉൾപ്രദേശത്ത് പോലിസ് മൂന്നു ദിവസങ്ങളിലായി നടത്തിയ ഓപ്പറേഷന് ഒടുവിലാണ് ഇയാളെ പിടിക്കാൻ കഴിഞ്ഞത്. കഞ്ചാവ് വാങ്ങാനെന്നു പറഞ്ഞ്‌ ശ്രീനിവാസ റാവുവിനെ സംഘം സമീപിക്കുകയായിരുന്നു. വിലപറഞ്ഞ് സാമ്പിളുമായെത്തുമ്പോഴാണ് ഇയാളെ പിടകൂടിയത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. നക്സൽ സ്വാധീനമുള്ള പ്രദേശത്ത് ചെന്ന് പ്രതിയെ അറസ്റ്റ് ചെയ്യുക ശ്രമകരമായ കാര്യമാണ്. സാമ്പിൾ കാണിച്ച് വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഹൈവേയിൽ നിർത്തിയിട്ടിരിക്കുന്ന ആവശ്യക്കാരുടെ വാഹനവുമായി ഉൾവനത്തിലേക്ക് പോവുകയാണ് ഇയാൾ ചെയ്യുന്നത്. മണിക്കൂറുകൾക്ക് ശേഷം പായ്ക്ക് ചെയ്ത കഞ്ചാവുമായി വാഹനം ഹൈവേയിലത്തി കൈമാറുകയാണ് പതിവ്. ഇത്തരത്തിൽ ആയിര കണക്കിന് കിലോ കഞ്ചാവ് കേരളത്തിലെത്തിക്കാൻ ഇടനിലക്കാരനായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ രണ്ട് ആഡംബരക്കാറുകളിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് പിടികൂടിയ സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കഞ്ചാവ് കടത്ത് നടത്തുന്ന സംഘത്തിന്‍റെ വേരറുക്കാന്‍ ലക്ഷ്യമിട്ട് ഇത്തരത്തില്‍ നടത്തിയ അന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിലായി കൂടുതല്‍ കഞ്ചാവ് ശേഖരങ്ങള്‍ കണ്ടെത്തുകയും കടത്ത് സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ഏഴു പേരെ ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തിലേക്കുള്ള കഞ്ചാവ് വിതരണ ശൃംഖലയെകുറിച്ചുള്ള വ്യക്തമായ വിവരവും അന്വേഷണത്തില്‍ ലഭിച്ചിരുന്നു. ഉത്തര ആന്ധ്രയുടെ അതിര്‍ത്തിയിലെ ആദിവാസി മേഖലകളാണ് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്‍റെ ഉറവിടം. തദ്ദേശവാസികളായ ചിലരുടെ ഒത്താശയും കഞ്ചാവ് കടത്ത് സംഘത്തിന് ലഭിക്കുന്നുണ്ട് തന്മൂലം ഇവരെ പിടികൂടുക എന്നത് വളരെ ദുഷ്കരമാണ്. അന്വേഷണ സംഘത്തിന് നേരെ പലപ്പോഴും ആക്രമണങ്ങളും നടന്നിട്ടുണ്ട്. ഇയാളെ പിടികൂടാൻ സാധിച്ചതിലൂടെ കേരളത്തിലെ കഞ്ചാവ് ശ്രംഖല തകർക്കാൻ കഴിയുമെന്നും കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും അന്വേഷണസംഘത്തലവൻ കെ.കാർത്തിക് പറഞ്ഞു. നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി കെ.അശ്വകുമാർ, സി.ഐ എം.സുരേന്ദ്രൻ, സബ് ഇൻസ്പെക്ടർ ടി.എം. സുഫി, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ റോണി അഗസ്റ്റിൻ, പി.എസ്. ജീമോൻ , പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here