തിരുവനന്തപുരം: കേരളത്തിലെ നാല് ജില്ലകളിൽ നാളെ അർദ്ധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ. തിരുവനന്തപുരം, ഏറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. ജില്ലാ അതിർത്തികൾ അടച്ചിടും. ജില്ലയിൽ പ്രവേശിക്കാനും പുറത്ത് ഇറങ്ങാനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാവുക. ട്രിപ്പിൾ ലോക്ക് ഡൗണ് കർശനമായി നടപ്പിലാക്കാൻ 10000 പോലീസുകാരെയാണ് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

മെഡിക്കൽ സ്റ്റോർ, പെട്രോൾ പമ്പ് എന്നിവ തുറക്കും. പാൽ, പത്രം 6 മണിക്ക് മുൻപ് എത്തിക്കണം. ജില്ലയെ സോണുകളായി തിരിച്ച് ഉയർന്ന പോലീസ് ഉദ്യോഗസർക്ക് ചുമതല നൽകും. ആൾക്കൂട്ടം പരിശോധിക്കാൻ ഡ്രോൺ സംവിധാനം ഉപയോഗിക്കും. വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും യാത്രാനുമതിയുണ്ട്. ട്രിപ്പിൾ ലോക്ക് ഡൗൺ സംബന്ധിച്ച് വിശദമായ ഉത്തരവ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. രോഗനിന്ത്രണത്തിനുള്ള ഏറ്റവും കർശനമായ മാർഗമാണ് ട്രിപ്പിൾ ലോക്ഡൗൺ. ക്വാറന്റൈൻ ലംഘിക്കുന്നവർക്കും അതിനെ സഹായിക്കുന്നവർക്കും എതിരെ കർശന നടപടിയുണ്ടാവും. ഭക്ഷണമുണ്ടാക്കുന്നതടക്കമുള്ള നടപടികൾക്ക് വാർഡ് തല സമിതി മേൽനോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗിക്കും. ഇതല്ലാതെ മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാല് ജില്ലകളിലും ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മിനിമം ജീവനക്കാരുമായി പ്രവർത്തിക്കും. ഈ ജില്ലകളുടെ അതിർത്തികൾ അടച്ചിടും. തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കൂ. വീട്ടുജോലിക്കാർക്കും ഹോം നഴ്‌സുമാർക്കും പ്ലംബർമാർക്കും ഇലക്ട്രീഷ്യൻമാർക്കും പാസ് വാങ്ങി ജോലിക്ക് പോകാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here